ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനികൾക്ക് വൻ തിരിച്ചടിയാകുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാർ രംഗത്ത്. വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്ന 19 ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്താനാണ് കേന്ദ്ര നീക്കം. സെപ്റ്റംബർ 27 നാണ് ഇക്കാര്യത്തിൽ ആദ്യ തീരുമാനം വരുന്നത്. ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം വൻ തിരിച്ചടി തന്നെയാണ്.
സ്മാർട് ഫോണിൽ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കൾക്കും ഇറക്കുമതി ചുങ്കം ചുമത്തുന്നുണ്ട്. രാജ്യത്തെ കമ്പനികളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിദേശ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് അധികനികുതി ചുമത്തുന്നത്. അധിക നികുതി ചുമത്തുന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം രക്ഷപ്പെടുമെന്നും കരുതുന്നു.
ഇതിലൂടെ സര്‍ക്കാരിന് ഏകദേശം 4,000 കോടി രൂപ ലഭിക്കും. എന്നാൽ ഇറക്കുമതി തീരുവ കൂടുന്നതോടെ സ്മാർട് ഫോണുകളുടെ വില കുത്തനെ കൂടും. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്. എസി, റഫ്രിജറേറ്റർ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തി. പത്ത് കിലോഗ്രാം ശേഷിക്കു താഴെയുള്ള വാഷിങ് മെഷീനുകളുടെ അധിക തീരുവ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കൂട്ടി.