സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളുടെ കഥകൾ മീടൂ ക്യാംപെയിനിലൂടെ പുറത്തുവരുന്നതിനെ പിന്തുണച്ചുകൊണ്ട് സംസാരിക്കവേയാണ് സോനം കപൂർ തന്റെ വ്യക്തിപരമായ അനുഭവം കൂടി പങ്കുവച്ചത്. തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുന്ന സ്ത്രീകളെ വിശ്വസിക്കാൻ തയാറാകുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സോനം പറയുന്നു. അടുത്തിടെ തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് ഒരു അഭിനേത്രി തുറന്നു പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന സ്ത്രീ പ്രതികരിച്ചതിങ്ങനെ 'അയാൾ സുന്ദരനാണ് അയാൾക്കതിന്റെ ആവശ്യമില്ല'.
ആ സ്ത്രീയുടെ പ്രതികരണം അക്ഷരാർഥത്തിൽ എന്നെ ഞെട്ടിച്ചു. മോശം അനുഭവത്തെ അതിജീവിച്ച ഒരാളോട് സമൂഹത്തിന്റെ മനോഭാവം ഇതാണല്ലോയെന്ന് വളരെ സങ്കടത്തോടെയാണ് തിരിച്ചറിഞ്ഞത്. കുറ്റം തെളിയുന്നതുവരെ ആരോപണ വിധേയനായ വ്യക്തി നിഷ്കളങ്കനാണെന്ന് വിശ്വസിക്കാം. പക്ഷേ അതിന്റെ അർഥം അതിനെക്കുറിച്ച് തുറന്നു പറഞ്ഞ വ്യക്തിയെ അവിശ്വസിക്കണമെന്നല്ല. ഇങ്ങനെയൊരു മൂവ്മെന്റിനെ എതിർക്കുന്നവർക്ക് സമൂഹത്തിന്റെ ഈ മനോഭാവം ഒരുപിടിവള്ളിയാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല- സോനം പറയുന്നു.
സ്ത്രീ വിദ്വേഷികളും അധികാരം ദുരുപയോഗം ചെയ്യുന്ന പുരുഷന്മാരും ആരോപണമുന്നയിച്ച സ്ത്രീകളെ കുറ്റപ്പെടുത്തും ചിലർ സ്വാർഥ നേട്ടങ്ങൾക്കായി ഈ മൂവ്മെന്റിനെ ദുരുപയോഗം ചെയ്യും. കുറ്റം തെളിയുന്നതുവരെ കുറ്റാരോപിതരെ നിഷ്കളങ്കരായി കാണാൻ കഴിയുന്നവർ എന്തുകൊണ്ട് അപ്പുറത്തു നിൽക്കുന്ന സ്ത്രീകളുടെ കാര്യങ്ങൾ ചിന്തിക്കുന്നില്ല. വ്യക്തിപരമായി എത്രത്തോളം റിസ്ക് എടുത്തിട്ടാണ് അവർ ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. വിശ്വാസം കൊണ്ടും പിന്തുണകൊണ്ടുമെങ്കിലും അവരോട് നമ്മൾ കടപ്പാട് കാട്ടണമെന്നും സോനം പറയുന്നു.