Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ വിവാഹത്തിനു പോകാൻ എന്നെ ഒരുക്കിയത് അമ്മ: സാറാ അലിഖാൻ

sara-alikhan-01 അമൃത സിങ്, സാറാ അലിഖാൻ, കരീന കപൂർ, സെയ്ഫ് അലിഖാൻ

ബോളിവുഡ് താരം സെയ്ഫ് അലീഖാന്റെയും അദ്ദേഹത്തിന്റെ മുൻ ഭാര്യ അമൃത സിങ്ങിന്റെയും മകൾ സാറാ അലീഖാനാണ് അച്ഛന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും അതു ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞത്. കോഫി വിത്ത് കരൺ എന്ന ഷോയിലൂടെയാണ് കുടുംബജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ സാറ നടത്തിയത്.

അച്ഛൻ സെയ്ഫ് അലീഖാൻ കരീന കപൂറിനെ വിവാഹം ചെയ്യുന്ന ചടങ്ങിൽ താൻ പങ്കെടുത്തിരുന്നെന്നും ആ വിവാഹത്തിൽ പങ്കെടുക്കാനായി തന്നെ ഒരുക്കിവിട്ടത് തന്റെ അമ്മയായിരുന്നെന്നും സാറ വെളിപ്പെടുത്തി. സാറയോടൊപ്പം കോഫി വിത്ത് കരണിൽ പങ്കെടുത്ത സെയ്ഫിനും രണ്ടാം വിവാഹത്തെക്കുറിച്ചും മുൻ ഭാര്യ അമൃതയെക്കുറിച്ചും പറയാനേറെയുണ്ടായിരുന്നു.

കരീനയുമായുള്ള വിവാഹം തീരുമാനിച്ച ശേഷം താൻ അമൃതയ്ക്ക് ഒരു കത്തെഴുതിയിരുന്നെന്നും അത് അമൃതയ്ക്ക് അയച്ചുകൊടുക്കുന്നതിനു മുൻപ് കരീനയെക്കാണിച്ചുവെന്നും സെയ്ഫ് പറയുന്നു. പിന്നീട് കരീനയുടെ അനുവാദത്തോടു കൂടിയാണ് താൻ ആ കത്ത് അമൃതയ്ക്കയച്ചതെന്നും സെയ്ഫ് പറയുന്നു. കത്തുകിട്ടിയ ശേഷം സാറ തന്നെ വിളിച്ചിരുന്നുവെന്നും വിവാഹത്തിന് വരുമെന്ന് അറിയിച്ചുവെന്നും സെയ്ഫ് പറയുന്നു.

താൻ എന്തായാലും അച്ഛന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും അച്ഛന്റെ കത്തുവായിച്ചതിനു ശേഷം നിറഞ്ഞ മനസ്സോടെയാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും സാറ പറയുന്നു. അച്ഛൻ വിവാഹം കഴിച്ച കരീന കപൂറിനെ രണ്ടാനമ്മയായല്ല താൻ കാണുന്നതെന്നും സാറ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് ‍ഞങ്ങളെല്ലാവരും പരസ്പരം സംസാരിച്ചിട്ടുണ്ട്. നിനക്ക് നല്ലൊരമ്മയുണ്ട്, എന്നെ നല്ലൊരു സുഹൃത്തായി കണ്ടാൽ മതിയെന്ന് കരീന പറഞ്ഞിട്ടുണ്ടെന്നും സാറ പറയുന്നു.

ഇപ്പോൾ അച്ഛനമ്മമാർ ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും സാറ പറയുന്നു. ഒരേ വീട്ടിൽ അസന്തുഷ്ടരായി ജീവിക്കുന്നതിനേക്കാൾ നല്ലത് രണ്ടു വീട്ടിൽ സന്തുഷ്ടരായി കഴിയുന്നതാണെന്നാണ് സാറയുടെ അഭിപ്രായം. യോജിച്ചു പോകാൻ ബുദ്ധിമുട്ടാണെന്നു തിരിച്ചറിയുന്ന ദമ്പതികൾക്കും അവരുടെ ചുറ്റുമുള്ളവർക്കും ആ തീരുമാനം കൊണ്ട് നല്ലതു മാത്രമേ സംഭവിക്കൂവെന്നും സാറ പറയുന്നു.