മകളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് കോടതി വിധിച്ചത് നാലര വർഷത്തെ ജയിൽവാസം. പതിനേഴുവയസ്സുകാരിയായ മകളെ നിര്‍ബന്ധപൂര്‍വ്വം പാക്കിസ്ഥാനില്‍ വച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ബ്രിട്ടീഷ് കോടതി അപൂര്‍വ്വമായ ഈ ശിക്ഷ വിധിച്ചത്.
ഒരു അവധിക്കാലത്ത് മകളെ കൗശലപൂർവം പാക്കിസ്ഥാനിലെത്തിച്ച് അവളുടെയിരട്ടി പ്രായമുള്ള ബന്ധുവിന് വിവാഹം ചെയ്തുകൊടുക്കാനായിരുന്നു അമ്മയുടെ പദ്ധതി. പാക്കിസ്ഥാനില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ സര്‍വസാധാരണമാണെങ്കിലും യുകെയിലെ നിയമം അനുസരിച്ച് ഇത്തരത്തിലുള്ള വിവാഹങ്ങള്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണ്.
2014 ലാണ് ഇതുസംബന്ധിച്ച നിയമം യുകെയില്‍ പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഒരുകേസില്‍ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. പക്ഷേ സ്വന്തം കുടുംബത്തിനെതിരെ ഒരു പെണ്‍കുട്ടി കേസുകൊടുക്കുന്നത് ആദ്യത്തെ സംഭവമാണ്. യുകെയിലുള്ള പാക്കിസ്ഥാനികളുടെ ജനസംഖ്യ 2011 ല്‍ 1.1 മില്യന്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രമായി 1,200 നിര്‍ബന്ധിത വിവാഹങ്ങള്‍ നടന്നിട്ടുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.