Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയ്ക്ക് താടി, പുരുഷന്മാരുടെ ശബ്ദം; വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്, പക്ഷേ

bride-01 പ്രതീകാത്മക ചിത്രം.

ഗാർഹിക പീഡനം മുതൽ പങ്കാളികളുടെ വഴിവിട്ട ബന്ധങ്ങൾ വരെ വിവാഹമോചനത്തിനു കാരണമാകുന്ന വാർത്തകൾ നിരവധിയെത്താറുണ്ട്. എന്നാൽ ഒരു യുവാവ് വിവാഹബന്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞ് കോടതിയെ സമീപിച്ചത് മറ്റൊരു വിചിത്രമായ കാരണത്താലാണ്. തന്റെ ഭാര്യയ്ക്ക് താടിയുണ്ടെന്നും അവൾക്ക് പുരുഷന്മാരുടെ ശബ്ദമാണെന്നും അതുകൊണ്ട് വിവാഹമോചനം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.

ഗുജറാത്തിലാണ് സംഭവം. അഹമ്മദാബാദിലെ കുടുംബകോടതിയെയാണ് വിവാഹമോചനത്തിന് വിചിത്രമായ കാരണം പറഞ്ഞ് യുവാവ് സമീപിച്ചത്. വിവാഹദിവസം ഭാര്യയുടെ മുഖം മറച്ചിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടു തന്നെ അന്നവരുടെ മുഖം കാണാൻ സാധിച്ചില്ലെന്നും ഭർത്താവ് പറയുന്നു. വിവാഹത്തിനു ശേഷം ജോലിസംബന്ധമായ ആവശ്യത്തിനുവേണ്ടി കുറച്ചു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നുവെന്നും തിരിച്ചു വന്നപ്പോഴാണ് ഭാര്യയ്ക്ക് താടിയുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നുമാണ് യുവാവിന്റെ ന്യായീകരണം.

എന്നാൽ വീട്ടിൽ നിന്നും തന്നെ പുറത്താക്കാനുള്ള ഭർത്താവിന്റെ അടവാണ് വിവാഹമോചന ഹർജിയെന്നാണ് ഭാര്യയുടെ വാദം. ഹോർമോൺ പ്രശ്നങ്ങൾ കാരണം മുഖത്ത് ചെറിയ രോമവളർച്ച ഉണ്ടായിരുന്നുവെന്നും അതിന് ചികിത്സ തേടിയ ശേഷമായിരുന്നു വിവാഹമെന്നും യുവതി പറയുന്നു. എന്നാൽ ഇതൊന്നുമല്ല യഥാർഥ കാരണമെന്നും യുവാവിന്റെ വീട്ടുകാർ കൂടുതൽ സ്ത്രീധനം ചോദിച്ചു മകളെ ശാരീരികമായും മാനസീകമായും ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്നും വധുവിന്റെ വീട്ടുകാർ പറയുന്നു.

എന്നാൽ വാദം കേൾക്കാൻ കോടതി വിളിച്ചപ്പോഴൊന്നും യുവാവ് കോടതിയിൽ ഹാജരാകാൻ തയാറായില്ല. തുടർന്ന് ഇത്തരം നിസാര പ്രശ്നങ്ങളുടെ പേരിൽ വിവാഹബന്ധം വേർപെടുത്താൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.