കത്തിക്കരിഞ്ഞ സ്ത്രീപുരുഷന്മാരുടെ മൃതദേഹങ്ങളെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിലാണ് വിശ്വാസവഞ്ചനയുടെ കഥ പുറത്തു വന്നത്. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് 39 വയസ്സുള്ള പുരുഷന്റെയും 31 വയസ്സുള്ള സ്ത്രീയുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കാണപ്പെട്ടത്. സിംഗംപേട്ടൈ ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ചത് ഇലക്ട്രീഷ്യനായ സുരേഷും അതാനി എന്ന സ്ത്രീയുമാണെന്ന് തെളിഞ്ഞു. ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം അതാനിയുടെ ഭർത്താവ് കണ്ടുപിടിക്കുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. വിവാഹിതനായ സുരേഷിന്റെ കുടുംബത്തിലും ഇതുമൂലം പ്രശ്നങ്ങളുണ്ടായിരുന്നു.
വിവാഹേതരബന്ധം പിടിക്കപ്പെട്ടതോടെ ഒരുമിച്ചു ജീവിതം അവസാനിപ്പിക്കാം എന്ന സുരേഷിന്റെ പദ്ധതിപ്രകാരമാണ് ഇരുവരും വൈദ്യുതാഘാതമേറ്റുള്ള മരണം തിരഞ്ഞെടുത്തത്. ഇലക്ട്രീഷ്യനായ സുരേഷ് ഇതിനായി ആശ്രയിച്ചത് സമീപത്തെ വൈദ്യുതി പോസ്റ്റിനെയാണ്. തിങ്കളാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.