ഒരു പെണ്ണിന് കൊടുക്കാവുന്ന മരണത്തേക്കാള്‍ വല്യശിക്ഷയെന്താണെന്ന് മസാരത് മിസ്ബയോടു ചോദിച്ചാൽ അവരുടെ ഉത്തരം ആസിഡ് ആക്രണം എന്നാകും.
പക്ഷേ സഹജീവിയുടെ ദുരവസ്ഥയില്‍പരിതപിച്ചു കൊണ്ടല്ല അവര്‍ അതു പറയുന്നത്. മറിച്ചു ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് വീണ്ടും പുഞ്ചിരിക്കാനുള്ള അവസരം കൊടുത്തുകൊണ്ട് കൂടിയാണ്.
വെറും ഒരു വ്യവസായ സംരംഭക എന്ന വിശേഷണത്തോടെയല്ല മസാരത് വാർത്തകളിൽ നിറഞ്ഞത്. ലാഹോറിൽ സ്മൈൽ എഗൈൻ എന്ന ഫൗണ്ടേഷനിലൂടെ 700ലധികം ആസിഡ് ആക്രണത്തിന് ഇരയായവരുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർത്തിക്കൊണ്ടു കൂടിയാണ്. ബ്യൂട്ടിസലൂൺ എന്നാൽ പണക്കാരിക്കൊച്ചമ്മമാർക്ക് പൊങ്ങച്ചം കാണിക്കാനുള്ള ഇടമെന്നു വിശ്വസിച്ചവർ ഇന്ന് അതുതിരുത്തിപ്പറഞ്ഞുകൊണ്ട് ഇവരെ അഭിനന്ദിക്കുകയാണ്.
ആസിഡ് ആക്രണത്തിനിരയായവർക്ക് നഷ്ടപ്പെട്ടുപോയ സൗന്ദര്യം തിരിച്ചു നൽകുക മാത്രമല്ല ഇവർ ചെയ്യുന്നത്. മറിച്ച് സൗന്ദര്യസംരക്ഷണത്തിൽ പരിശീലനം നൽകുക കൂടി ചെയ്യുന്നുണ്ട്.
ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിനെപറ്റി മാസരത് പറയുന്നതിങ്ങനെ. ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിന്റെ പേരില്‍, അല്ലെങ്കിൽ ഭര്‍തൃവീട്ടുകാര്‍ പ്രതീക്ഷിച്ച സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍... എന്തിന് വസ്ത്രധാരണത്തിന്റെ പേരില്‍ പോലും ആസിഡ് ആക്രമണത്തിന് വിധേയരായ സ്ത്രീകള്‍ ഇവിടെയുണ്ട്. ഏറ്റവും പരിതാപകരമായ സംഗതി എന്താണെന്നു വെച്ചാല്‍ ആസിഡ് ആക്രമണത്തിന് വിധേയരായ ചില സ്ത്രീകള്‍ സ്വന്തം വീട്ടില്‍ നിന്ന് പോലും പുറത്താക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. അങ്ങനെ ജീവിതത്തിലെ ചിരികള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോയ സ്ത്രീകളുടെ മുഖത്ത് വീണ്ടും പുഞ്ചിരി നിറക്കനുള്ള ശ്രമമാണിത്.
ജീവിതത്തില്‍ നിന്ന് എന്നന്നേക്കും പുഞ്ചിരി നഷ്ട്ടപ്പെട്ടു എന്നു കരുതിയ കുറച്ചു സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒരു സെക്കന്റ് ചാന്‍സ് നല്‍കിയ സ്ത്രീയുടെ കഥ ലോകം അറിയുന്നതിങ്ങനെയാണ്.