Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎല്ലിൽ വാതുവയ്പുമായി ദാവൂദ് ഇബ്രാഹിം സംഘം: അർബാസ് ഖാന്റെ കുറ്റസമ്മതം; പന്തയത്തിൽ പോയത് 2.80 കോടി

Sonu Jalan, Arbaaz Khan (ചിത്രം – 1) അറസ്റ്റിലായ അധോലോക കുറ്റവാളി സോനു ജലാൻ. (ചിത്രം – 2) ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി മുംബൈ താനെ പൊലീസ് സ്റ്റേഷനിൽ ബോളിവുഡ് നടനും നിർമാതാവുമായ അർബാസ് ഖാൻ എത്തിയപ്പോൾ.

മുംബൈ ∙ ഐപിഎൽ ക്രിക്കറ്റ് വാതുവയ്പിൽ ആറു വർഷമായി പങ്കെടുത്തിരുന്നതായും കഴിഞ്ഞ വർഷം 2.80 കോടി രൂപ നഷ്ടപ്പെട്ടതായും  ബോളിവുഡ് നടനും നിർമാതാവുമായ അർബാസ് ഖാന്റെ (50) കുറ്റസമ്മതം.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള സോനു ജലാൻ (സോനു മലാഡ്) ഉൾപ്പെടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലംഗ വാതുവയ്പു സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് അർബാസിന്റെ പങ്കിനെക്കുറിച്ചു വിവരം ലഭിച്ചത്. സോനു ജലാനുമായി മുഖാമുഖം ഇരുത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അർബാസിന്റെ കുറ്റസമ്മതം. വാതുവയ്പിൽ നിന്നു പിന്മാറാൻ ശ്രമിച്ചെങ്കിലും തന്റെ ഫോൺകോളുകളും ഒരുമിച്ചുള്ള ഫോട്ടോകളും വച്ചു സോനു ഭീഷണിപ്പെടുത്തിയെന്നും അങ്ങനെയാണ് ഐപിഎൽ വേദികളിലേക്കു നിർബന്ധിച്ചു കൊണ്ടുപോയിരുന്നതെന്നും അർബാസ് പറയുന്നു. ഇൗ സീസണിൽ ഇടപാടുകൾ നടത്തിയിട്ടില്ലെന്നും അർബാസ് പറഞ്ഞു. കൂടുതൽ ബോളിവുഡ് താരങ്ങളും നിർമാതാക്കളും ഉൾപ്പെടെ പ്രമുഖരുടെ ഐപിഎൽ വാതുവയ്പു ബന്ധങ്ങളിലേക്കു നീളുന്നതാണു സോനു ജലാന്റെ വെളിപ്പെടുത്തൽ.

സൽമാൻ ഖാന്റെ സഹോദരൻ

നടൻ സൽമാൻ ഖാന്റെ സഹോദരനാണ് നടനും സംവിധായകനുമായ അർബാസ് ഖാൻ. നിർമാതാവ്, ടിവി റിയാലിറ്റി ഷോ അവതാരകൻ എന്നീ നിലകളിലും ശ്രദ്ധ നേടി. അർബാസ് ഖാൻ പ്രൊഡക്‌ഷൻസ് എന്ന പേരിൽ നിർമാണക്കമ്പനിയുമുണ്ട്. നടിയും മോഡലുമായ മലൈക അറോറയുമായുള്ള വിവാഹബന്ധം 2016ലാണു വേർപെടുത്തിയത്.