ന്യൂഡൽഹി ∙ അംഗങ്ങളുടെ വ്യക്തിവിവരങ്ങൾ മൊബൈൽ ഫോൺ സേവനദാതാക്കൾക്കു നൽകിയതെന്ന റിപ്പോർട്ടിൻമേൽ 20നു മുൻപു വിശദീകരണം നൽകാൻ കേന്ദ്രസർക്കാർ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടു. അംഗങ്ങളുടെ അനുമതികൂടാതെ അവരുടെ സുഹൃത്തുക്കളുടേതടക്കം വ്യക്തിവിവരങ്ങൾ ഫോൺ കമ്പനികൾക്കു കൈമാറാൻ ഫെയ്‌സ്ബുക് കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഈയിടെ പുറത്തുവന്ന വിവരം. ഇതെ തുടർന്നാണു കേന്ദ്ര ഇലക്ട്രോണിക്സ്–ഐടി മന്ത്രാലയം പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിച്ചത്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തിൽ ഇന്ത്യയിൽനിന്നുള്ള 335 പേരുടെയും ഇവരുടെ സൗഹൃദ പട്ടികയിലുള്ള 5,62,120 പേരുടെയും വ്യക്തിവിവരം ചോർന്നിട്ടുണ്ടെന്നു ഫെയ്സ്ബുക് നേരത്തേ സമ്മതിച്ചിരുന്നു. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നോട്ടിസ് നൽകിയതിനെത്തുടർന്ന് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആത്മാർഥശ്രമം നടത്തുമെന്നു സമൂഹമാധ്യമം ഉറപ്പുനൽകിയിരുന്നു.
Advertisement