ന്യൂഡൽഹി∙ ബോട്ടുകൾ, ചെറു കപ്പലുകൾ എന്നിവയുടെ നിർമാണത്തിനു കൊച്ചിൻ ഷിപ്‌യാർഡും റഷ്യയുടെ യുണൈറ്റഡ് ഷിപ് ബിൽഡിങ് കോർപറേഷനും (യുഎസ്‌സി) തമ്മിൽ കരാർ ഒപ്പുവച്ചു. ഇന്ത്യ–റഷ്യ ഉച്ചകോടിയുടെ ഭാഗമായുള്ള വ്യാപാര സമ്മേളനത്തിലാണു കരാർ ഒപ്പിട്ടത്. യാത്രാ–ചരക്കു കപ്പലുകൾ, അതിവേഗ ബോട്ടുകൾ, മണ്ണുമാന്തി കപ്പൽ എന്നിവ കൊച്ചിയിൽ നിർമിക്കും.
ഉൾനാടൻ ജലഗതാഗതമേഖലയുടെ വികസനത്തിനു കരാർ വഴിയൊരുക്കുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഗംഗാനദിയിലെ ജലഗതാഗത സാധ്യതകളും പരിശോധിക്കും.
300 വർഷത്തെ പ്രവർത്തനപരിചയമുള്ള യുഎസ്‌സി റഷ്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണ കമ്പനിയാണ്.
ഇന്ത്യയിൽ പ്രതിരോധ വ്യവസായ പാർക്ക് സ്ഥാപിക്കാൻ വ്യാപാര സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയെ ക്ഷണിച്ചു.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിച്ച പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വൈകിട്ടു റഷ്യയിലേക്കു മടങ്ങി.