Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിയുടെ ആക്രമണത്തിൽ വാൽപ്പാറയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Leopard പ്രതീകാത്മക ചിത്രം

അതിരപ്പിള്ളി∙ വാൽപ്പാറ കാഞ്ചമല എസ്റ്റേറ്റിൽ വീട്ടമ്മയെ പുലി കടിച്ചു കൊന്നു. മതിയുടെ ഭാര്യ കൈലാസം (45) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പുലിയുടെ  ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലയത്തിനു സമീപത്തുനിന്ന് അമ്പത് മീറ്ററകലെ പൊന്തക്കാടിനുള്ളിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്.

തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണികഴുകുന്നതിനിടയിൽ പുലി പൊന്തക്കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കൈലാസം തിരിച്ചെത്താൻ വൈകിയതോടെ വീട്ടുകാർ അനേഷിച്ചെത്തിയപ്പോൾ അലക്ക് കല്ലിനടുത്തു ചോരത്തുള്ളികൾ കണ്ട് പിന്തുടരുകയും കൈതക്കാടിനുള്ളിൽനിന്ന് മൃതദേഹം ലഭിക്കുകയുമായിരുന്നു.

കഴുത്തിൽ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തി കീറിയ മുറിവുകളുമുണ്ട്. കഴുത്തിൽ പിടികൂടിയതിനാൽ നിലവിളിക്കാൻ കഴിയാഞ്ഞത് മൂലം ഇരുപത് മീറ്റർ അകലത്തിലുള്ളവർക്ക് അപകടത്തെ കുറിച്ച് അറിയാൻ കഴിഞ്ഞില്ലെന്നാണു നിഗമനം.