ലണ്ടൻ∙ മാർട്ടിനിയും മാരകതന്ത്രങ്ങളുമായി ഡാനിയൽ ക്രെയ്ഗിന്റെ ബോണ്ട് വീണ്ടും അവതരിക്കുമ്പോൾ, പിന്നിലുണ്ടാകുക ഡാനി ബോയ്ൽ. അടുത്ത ജയിംസ് ബോണ്ട് പടം സംവിധാനം ചെയ്യുന്നതു ബോയ്‌ലാണെന്നു നിർമാതാക്കളായ മൈക്കൽ വിൽസനും ബാർബറ ബ്രൊകോളിയും അറിയിച്ചതോടെ 007 ആരാധകർ ആവേശത്തിൽ.
സ്ലം ഡോഗ് മില്യെനേറിലൂടെ ലോകത്തിന്റെ കയ്യടിയും ഓസ്കർ പുരസ്കാരവും നേടിയ ബോയ്ൽ, ബോണ്ട് പരമ്പരയിലെ ഇരുപത്തഞ്ചാമത്തെ പടം മോശമാക്കില്ലെന്നാണു പ്രതീക്ഷ. ജോൺ ഹോജിന്റേതാണു തിരക്കഥ. ഡാനിയൽ ക്രെയ്ഗ് ഇത് അഞ്ചാം തവണയാണു ബോണ്ടാകുന്നത്. അഞ്ചുമാസം നീളുന്ന ചിത്രീകരണം ഈ ഡിസംബറിൽ തുടങ്ങും. എംജിഎം, യൂണിവേഴ്സൽ പിക്ചേഴ്സ് പങ്കാളിത്തത്തിലുള്ള പടം അടുത്തവർഷം ഒക്ടോബറിൽ തിയറ്ററുകളിലെത്തും.
മിനിട്ടിന് 3.57 ലക്ഷം പൗണ്ട്!
അൻപതുവയസ്സുകാരൻ ഡാനിയൽ ക്രെയ്ഗ് പുതിയ ബോണ്ട് പടത്തിൽ അഭിനയിക്കുന്നതിനു പ്രതിഫലം പറ്റുന്നത് അഞ്ചുകോടി പൗണ്ടാണെന്നു വാർത്തകൾ. സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഓരോ മിനിട്ടിനും 3.57 ലക്ഷം പൗണ്ട് (3.38 കോടി രൂപ) വീതം. ഏറ്റവുമൊടുവിലിറങ്ങിയ ബോണ്ട് സിനിമയായ സ്പെക്റ്ററിന് 3.7 കോടി പൗണ്ടായിരുന്നു പ്രതിഫലം.
ഇത്തവണ ക്രെയ്ഗന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പദവിയും കിട്ടും. സ്പെക്ടർ 70 കോടി പൗണ്ടും സ്കൈഫോൾ 90 കോടി പൗണ്ടുമാണ് ബോക്സ് ഓഫിസിൽ നേടിയത്.