ലൊസാഞ്ചലസ്∙ കട്ടിമീശയും വശ്യമായ നോട്ടവുമായി എഴുപതുകളുടെ മനംകവർന്ന ഹോളിവുഡ് താരം ബേർട്ട് റെനോൾഡ്സ് (82) വിടവാങ്ങി. ഡെലിവറൻസ്, ദ് ലോങ്ങസ്റ്റ് യാർഡ്, സ്മോക്കി ആൻഡ് ദ് ബൻഡിറ്റ് തുടങ്ങിയ സിനിമകളാണ് 1970–80 കാലഘട്ടത്തിൽ റെനോൾഡ്‌സിനെ സൂപ്പർതാരമാക്കിയത്.
മിഷിഗനിലെ ലാൻസിങ്ങിൽ 1936 ഫെബ്രുവരി 11നു ജനനം. പഠനകാലത്തു ഫുട്ബോൾ താരമായിരുന്നു. സിനിമയിൽ തിരക്കേറുംമുൻപു ലോറി ഡ്രൈവറായും ഹോട്ടൽ ജോലിക്കാരനായും ജോലിയെടുത്തു. എഴുപതുകളിൽ ഹോളിവുഡിൽ വശ്യതയുടെ പ്രതിരൂപമായി മാറിയ റെനോൾഡ്സിനൊപ്പം അഭിനയിച്ച നടിമാരേറെയും തുടർന്നു കാമുകിമാരായി മാറി. ജെയിംസ് ബോണ്ട് പടത്തിലെ സുപ്രധാന വേഷമുൾപ്പെടെ വേണ്ടെന്നുവച്ച ചരിത്രവുമുണ്ട്.
ടറാന്റിനോയുടെ പുതിയ സിനിമയ്ക്കായുള്ള ചിത്രീകരണം തുടങ്ങും മുൻപാണു മരണം.