കൊതുകുകളേ, ഓടിക്കോ...

കൊതുകു നിർമാർജന പ്രോജക്ടുമായി കോട്ടയം എസ്എച്ച് മൗണ്ട് എച്ച്എസ്എസ് ടീം.

വീട്ടിലെ കൊതുകിനെയെല്ലാം കെട്ടുകെട്ടിച്ചിട്ടേയുള്ളൂ എന്നുറച്ചാണ് കൊച്ചുശാസ്ത്രജ്ഞരുടെ വരവ്. ഒട്ടേറെ ടീമുകൾ കൊതുകുനിവാരണ പ്രോജക്ടുകളുമായെത്തി. മൂളിപ്പാട്ടുമായെത്തുന്ന കൊതുകുകളെ പാട്ടുംപാടി കൊല്ലാവുന്ന യന്ത്രം മുതൽ ചക്കയരക്കിൽ ഒട്ടിച്ചു കുടുക്കാവുന്ന കണ്ടുപിടിത്തം വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എയർ കൂളർ, മ്യൂസിക് സിസ്റ്റം, പാചകവാതകച്ചോർച്ച കണ്ടെത്തി അപായമണി മുഴക്കുന്ന സംവിധാനം, കള്ളന്മാരെത്തിയാൽ ഒച്ചവയ്ക്കുന്ന സംവിധാനം ഇവയെല്ലാം ചേർന്ന ഒന്നൊന്നര കൊതുകുകെണി, പാറിപ്പറക്കുന്ന കൊതുകുകളെ നീലവെളിച്ചം കാട്ടി ആകർഷിച്ചു കരിച്ചുകളയുന്ന ഉപകരണം, തെരുവുവിളക്കിൽ കൊതുകുകെണി... അങ്ങനെയങ്ങനെ. 

മേൽക്കൂരയോടു ചേർന്നു വെള്ളമൊഴുകിപ്പോകാൻ സ്ഥാപിക്കുന്ന പൈപ്പിൽ ഇലകൾ വീണ് ഒഴുക്കു തടസ്സപ്പെടുന്നത് ഒഴിവാക്കാൻ സാങ്കേതികവിദ്യ വികസിപ്പിച്ചത് അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ. ടാങ്കിലെ വെള്ളം വെയിലേറ്റു ചൂട‍ാകുന്നതു തടയാനുള്ള കണ്ടുപിടിത്തം (ചോയ്സ് സ്കൂൾ എറണാകുളം), പല്ലിയെ കുടുക്കാനുള്ള സൂത്രം (സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ, കോട്ടയം), ഓട്ടമാറ്റിക് ഫ്ലെഷിങ് സംവിധാനം (മേരിനിലയം സീനിയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം) എന്നിവയെല്ലാം മേളയിൽ കാഴ്ചക്കാരുടെ കയ്യടി നേടി. 

Education News>>