Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴപ്പിണ്ടി പ്ലാസ്റ്റിക് !

eco-plasticus ഇക്കോ– പ്ലാസ്റ്റിക്കസുമായി പയ്യന്നൂർ കേന്ദ്രീയ വിദ്യാലയ ടീം.

പ്ലാസ്റ്റിക്കിനു ബദൽ വാഴപ്പിണ്ടി...! ചിരി വരുന്നുണ്ടല്ലേ? യുവ മാസ്റ്റർമൈൻഡിൽ പയ്യന്നൂർ ‍കേന്ദ്രീയവിദ്യാലയത്തിന്റെ സ്റ്റാളിലെത്തിയവർ ഇനി ഇതുകേട്ടു ചിരിക്കില്ല. കാരണം, വാഴപ്പിണ്ടിയിൽനിന്നു പ്ലാസ്റ്റിക്കിനെ വെല്ലുന്ന ‘ഇക്കോപ്ലാസ്റ്റിക്ക്സ്’ നിർമിക്കാമെന്ന് അവർക്കു പിടികിട്ടി. പുഴുങ്ങിയെടുത്ത വാഴപ്പിണ്ടി അരച്ച് കുഴമ്പുരൂപത്തിലാക്കി, അതിനൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേർക്കും. ഈ മിശ്രിതം കടലാസുപോലെ പരത്തി, ഇളംവെയിലിൽ ഉണക്കിയെടുത്താൽ പ്ലാസ്റ്റിക്കിനു ബദലായ ഉൽപന്നം റെഡി. കവറുകൾ മുതൽ മേശവിരിവരെ ഇതുകൊണ്ടു നിർമിക്കാം. ഇക്കോപ്ലാസ്റ്റിക്ക്സ് ഒരുകൊല്ലം വരെ കേടാകില്ല. ഒരു ചതുരശ്ര അടി ഇക്കോപ്ലാസ്റ്റിക്ക്സ് നിർമിക്കാൻ വെറും രണ്ടുരൂപയേ ചെലവുള്ളൂ. ഇത്തരത്തിൽ പ്രകൃതിക്കു തുണയാകുന്ന ഒരുപിടി കണ്ടുപിടിത്തങ്ങളുമായാണു കൊച്ചുശാസ്ത്രജ്ഞരെത്തിയത്. 

തക്കാളി കേടാകാതിരിക്കാൻ ചെമ്മീൻതോട്! ചാലക്കുടി കാർമൽ എച്ച്എസ്എസിന്റെ കണ്ടുപിടിത്തം; ചെമ്മീൻതോടിൽ നിന്ന് ഉണ്ടാക്കിയെടുത്ത ബയോറാപ്പർ (ജൈവപൊതി). ഭക്ഷ്യവസ്തുക്കൾ ഇതുകൊണ്ടു പൊതിഞ്ഞാൽ രണ്ടാഴ്ച കേടാകാതിരിക്കും. ജൈവമാലിന്യത്തിൽനിന്നു വളമുണ്ടാക്കുന്ന മാസ്റ്റർ ബിൻ ആയിരുന്നു തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിന്റെ കണ്ടുപിടിത്തം. 

പ്രകൃതിയിലേക്കു പുറന്തള്ളുന്ന മലിനവാതകങ്ങളിൽ ഒരുപങ്ക് ശുചിമുറികളിൽ നിന്നുള്ളവയാണ്. ഇവയിലുള്ള സൂക്ഷ്മാണുക്കളെ നശിപ്പിച്ച് ശുദ്ധവായു ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണു ചെങ്ങന്നൂർ സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്തത്. 

കരിയും വെള്ളി നാനോകണങ്ങളും കൂട്ടിച്ചേർത്തു നിർ‌മിച്ച അരിപ്പയിലെ സംസ്കരണത്തിലൂടെ ശുദ്ധജലം ഉൽപാദിപ്പിക്കുന്നത് തൃശൂർ മേരി കോളജിൽ നിന്നുള്ള സംഘം ജനങ്ങൾ‌ക്കു കാട്ടിക്കൊടുത്തു. എറണാകുളം എസ്‌സിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ സമുദ്രജലത്തിൽനിന്നു ശുദ്ധജലം വേർതിരിക്കാനുള്ള ചെലവുകുറഞ്ഞ സാങ്കേതികവിദ്യ അവതരിപ്പിച്ചു. 

പുഴയിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശുദ്ധീകരിക്കാനുള്ള വിദ്യ തൃശൂർ റോയൽ കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികൾ പ്രദർശിപ്പിച്ചു. ഇവിടത്തെ തന്നെ മറ്റൊരു സംഘം സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന എസിയാണ് നിർമിച്ചത്. 

തൊഴിലാളികൾ തേയില നുള്ളുന്ന വിധം അനുകരിച്ചു നിർമിച്ചതാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ വിദ്യാർഥികളുടെ ‘ട്രീ ലീഫ് ഹാർവസ്റ്റർ’. ജാതിപത്രി പിളർത്തിമാറ്റുന്ന സംവിധാനം പാലാ സെന്റ് ജോസഫ് കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. തെങ്ങിൽ കയറാതെ തേങ്ങയിടാൻ സഹായിക്കുന്ന ഉപകരണം തൃശൂർ ഗവ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ പ്രദർശിപ്പിച്ചു. 

Education News>>