ശ്രീലങ്കയ്ക്കെതിരായ അഞ്ചു മൽസരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയത് കഴിഞ്ഞ ദിവസമാണ്. ടീമിലെ സ്ഥാനം തന്നെ സംശയനിഴലിലായി ലങ്കയിൽ കാലുകുത്തിയ ആരാധകരുടെ സ്വന്തം മഹി ഇന്ത്യയിലേക്കു തിരിച്ചു പറക്കുന്നത് വിമർശകരുടെ വായടപ്പിച്ചുകൊണ്ടാണ്. ധോണിയുടെ മാജിക്കായിരുന്നു ശ്രീലങ്കയ്ക്ക് എതിരായ ഏകദിനങ്ങളിൽ കണ്ടതെങ്കിൽ ധോണിയുടെ വാഹന സ്നേഹമാണ് മത്സരത്തിന് ശേഷം ആരാധകർ കണ്ടത്.
സീരിസിലെ മികച്ച പ്രകടനത്തിനാണ് ബുംറയ്ക്ക് പോളാരിൽ മൾട്ടിക്സ് സമ്മാനമായി ലഭിച്ചത്. എന്നാൽ മൾട്ടിക്സിന്റെ ഡ്രൈവിങ് സീറ്റിൽ എത്തിയത് മഹീന്ദ്ര സിങ് ധോണി. മാൻ ഓഫ് ദ സീരീസ് സമ്മാനം ആർക്ക് ലഭിച്ചാലും വാഹനം ഓടിക്കുന്നത് ധോണി ആയിരിക്കും. നേരത്തെയും സമ്മാനം ലഭിക്കുന്ന വാഹനത്തിൽ ചുറ്റി ധോണി താരമായിട്ടുണ്ട്. സച്ചിനെയും ഹർഭജനെയും പുറകിലിരുത്തി ബൈക്ക് ഓടിക്കുന്ന ചിത്രം ധോണി ആരാധകർ ഒരിക്കലും മറക്കില്ല.
ഇത്തവണ മൾട്ടിക്സായിരുന്നതുകൊണ്ട് മുഴുവൻ ടീമിനെയും കൂട്ടിയാണ് ധോണി വാഹനം ഓടിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ ധോണിക്കൊപ്പം വാഹനത്തിന്റെ മുന്‍ഭാഗത്ത് കയറിയെങ്കിൽ ട്രോഫിയുമായി കേദാര്‍ ജാദവ് വാഹനത്തിന് മുകളിലായിരുന്നു. അജിങ്ക്യ രഹനെ, അഷ്കര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ശ്രദ്ധുല്‍ ഠാക്കൂര്‍, രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍ എന്നിവരും ധോണിയുടെ വിജയാഘോഷത്തിനൊപ്പം ചേര്‍ന്നു.
പൊളാരിസ് ‘പഴ്സനൽ യൂട്ടിലിറ്റി വെഹിക്കിൾ’ എന്ന വിശേഷണത്തോടെ വിപണിയിലെത്തിച്ച വാഹനമാണ് ‘മൾട്ടിക്സ്’. അഞ്ചു പേർക്ക് ഇരിക്കാനും വിവിധയിനം ലഗേജ് കൊണ്ടുപോകാനും ഇടമുള്ള വാഹനത്തിനു മൂന്നു കിലോവാട്ട് വൈദ്യുതി പകരാനാകുന്ന പവർ–ടേക്–ഓഫ് പോയിന്റ് സജ്ജീകരണമുണ്ട്. മൾട്ടിക്സിന്റെ 652 സിസി ഡയറക്ട് ഇൻജക്ഷൻ എൻജിൻ 3000 ആർ പി എമ്മിൽ 13.4 പി എസ് കരുത്തും 1600–2000 ആർപി എമ്മിൽ 37 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. നാലുസ്പീഡാണ് ഗിയർ ബോക്സ്.. ലീറ്ററിന് 28.45 കിലോമീറ്റർ ഇന്ധനക്ഷമത. മൾട്ടിക്സ് രണ്ടു വേരിയന്റുകളിൽ ലഭിക്കും.