മുപ്പതുകാരിയുടെ ഗർഭപാത്രത്തിൽ നിന്നും നീക്കിയത് 50 മുഴകൾ

മുപ്പത് വയസ്സുള്ള അവിവാഹിതയായ യുവതിയുടെ ഗർഭപാത്രത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് 50 മുഴകൾ. വർഷങ്ങളായുള്ളകടുത്ത ആർത്തവവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയതായിരുന്നു അവർ. 

അരുണാചൽ പ്രദേശിലെ ഇട്ടാനഗർ രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. പോസ്റ്റിങ് ഹയാങിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പരിശോധനയിൽ മിയോമസ്(Myomas) എന്നറിയപ്പെടുന്ന അർബുദ കാരണമല്ലാത്ത ട്യൂമറുകളാണ് യുവതിയുടെ ഗർഭപാത്രത്തിൽ ഉള്ളതെന്നു കണ്ടെത്തി. അവിവാഹിതയായതിനാൽത്തന്നെ ഗർഭപാത്രം സംരക്ഷിച്ചുകൊണ്ടുള്ള  Myomectomy എന്ന ശസ്ത്രക്രിയയാണ് നടത്തിയത്. 

കടുത്ത വേദനയെത്തുടർന്ന് ഇതിനു മുൻപ് പല ആശുപത്രികളിൽ ചിക്ത്സ തേടിയെങ്കിലും ഗർഭപാത്രം നീക്കം ചെയ്തുള്ള Hysterectomy യാണ് എല്ലാവരും നിർദ്ദേശിച്ചത്. ഏറ്റവും ഒടുവിലാണ് രാമകൃഷ്ണ മിഷൻ ആശുപത്രിയിലത്തിയത്. ആർത്തവ സമയത്ത് കൂടിയ അളവിൽ രക്തം നഷ്ടപ്പെടുന്നതുകൊണ്ടുതന്നെ വിളർച്ചയും അവർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഗർഭപാത്രം സംരക്ഷിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ അപകടസാധ്യതയുള്ളതായിരുന്നെന്ന് ഡോക്ടർ പറയുന്നു. ശസ്ത്രക്രിയയ്ക്കു മുൻപ് ആവശ്യത്തിനുള്ള രക്തം ശരീരത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നു മണിക്കൂർ നീണ്ട, ഓഗസ്റ്റ് 15നു ചെയ്ത ശസ്ത്രക്രിയ വിജകരമായിരുന്നെന്നും രോഗം പൂർണമായും ഭേദപ്പെട്ട യുവതി വീട്ടിലേക്കു മടങ്ങിയതായും ഡോക്ടർ പറഞ്ഞു.