അറിഞ്ഞ് ‘അടി’ച്ചില്ലെങ്കിൽ ഒാർമ കുറയും

വാര്‍ധക്യകാലത്തെ പ്രധാന ആരോഗ്യപ്രശ്നമാണ് മറവിരോഗം. മദ്യഉപയോഗം കുറച്ചാല്‍ മറവിരോഗം വരാനുള്ള സാധ്യത കുറയുമെന്ന് പുതിയ ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ഫ്രാന്‍‌സില്‍ പത്തുലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്ത ഈ പഠനത്തില്‍ ,മറവിരോഗം ബാധിച്ച 57ശതമാനം പേരും കടുത്ത മദ്യപാനികളായിരുന്നുവെന്ന് കണ്ടെത്തി. ദിവസേന നാല് പെഗ്ഗോ കൂടുതലോ കഴിക്കുന്ന പുരുഷന്മാരെയും മൂന്നോ അതിലേറെ പെഗ്ഗോ കഴിക്കുന്ന സ്ത്രീകളെയുമാണ് കടുത്തമദ്യപാനികളായി ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. 

മറവി രോഗം മാത്രമല്ല ഡിമന്‍ഷ്യ, മറ്റു മസ്തിഷ്ക ക്ഷയങ്ങൾ എന്നിവ ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ 65 വയസ്സിനു ശേഷം കാണപ്പെടുന്ന മറവിപ്രശ്നങ്ങള്‍ മദ്യപാനികളില്‍ നേരത്തെ വരാനുള്ള സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കടുത്ത മദ്യോപയോഗം അകാലമരണത്തിനു ഇടയാക്കും. സ്ഥിരം മദ്യോപയോഗം ആയുര്‍ ദൈര്‍ഘ്യം ഇരുപതു വര്‍ഷം വരെ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപാനശീലം നിയന്ത്രിക്കുകയോ നിയന്ത്രിക്കാനാവാത്ത മദ്യപാനാസക്തി ചികിത്സിച്ചു ഭേദമാക്കുകയോ ചെയ്‌താല്‍ ഒഴിവാക്കാന്‍ കഴിയുന്ന പ്രശ്നങ്ങളാണ് ഇവയെല്ലാം.

Read More : Health News