ഉറച്ച മനസ്സുമായാണ് ബോളിവുഡ് നടി സൊനാലി ബേന്ദ്ര അർബുദത്തോടു പോരാടാനിറങ്ങിയത്. രോഗം തിരിച്ചറിഞ്ഞപ്പോൾ മുതൽ പോസിറ്റീവ് ചിന്തകൾ പങ്കുവച്ച് ഒരുപാട് പേർക്ക് മാതൃകയും പ്രചോദനവുമാകാൻ താരത്തിന് കഴിഞ്ഞു. കീമോയ്ക്കു വേണ്ടി മുടി മുഴുവൻ മുറിച്ചപ്പോഴും താരം ആ ഫോട്ടാകൾ പങ്കുവച്ചത് പോസിറ്റീവ് ചിന്തകൾ നൽകിക്കൊണ്ടായിരുന്നു. മെറ്റാസ്റ്റാറ്റിക്ക് കാന്‍സർ ആയിരുന്നു സൊനാലിയെ ബാധിച്ചത്. ന്യുയോർക്കിലെ ആശുപത്രിയിൽ ചികിൽസയിലാണ് ഇപ്പോൾ താരം.
എന്നാൽ ഇപ്പോൾ ആദ്യമായി രോഗത്തിന്റെ വേദനിപ്പിക്കുന്ന മറ്റൊരു വശത്തെക്കുറിച്ച് തുറന്നുപറയുകയാണ് സൊനാലി. വേദനകളെക്കുറിച്ചും കടന്നുപോയ ദിവസങ്ങളെക്കുറിച്ചും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
''നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ചേർന്ന കുറച്ചു മാസങ്ങളാണ് കഴിഞ്ഞുപോയത്. ഒരു വിരൽ പോലും അനക്കാൻ കഴിയാത്ത വിധം കടുത്ത വേദനയനുഭവിച്ച ദിവസങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഇതൊരു ഭ്രമണമാണെന്ന് തോന്നിയിട്ടുണ്ട്. ശാരീരികവേദനയിൽ തുടങ്ങി മാനസികവേദനയിലേക്ക് നീങ്ങുന്നതുപോലെ.
കീമോയ്ക്ക് ശേഷവും സർജറിക്ക് ശേഷവും ചീത്ത ദിനങ്ങളായിരുന്നു. ചിരിക്കുന്നതുപോലും എന്നെ വേദനിപ്പിച്ചു. ഓരോ മിനിറ്റിലും ഞാൻ പോരാടുകയായിരുന്നു. ഈ ചീത്ത ദിവസങ്ങൾ അനുഭവിക്കാൻ നമുക്ക് അനുവാദമുണ്ട് എന്നതെപ്പോഴും ഓർമ വേണം. എപ്പോഴും സന്തോഷമായിരിക്കാൻ നിങ്ങളെ നിർബന്ധിക്കുന്നതിൽ കാര്യമൊന്നുമില്ല.
Read More : സൊനാലി ബേന്ദ്രയെ ബാധിച്ച മെറ്റാസ്റ്റാറ്റിക് കാൻസറിനെക്കുറിച്ച് അറിയാം
കരയാനും വേദന അനുഭവിക്കാനും സ്വയം സഹതപിക്കാനും ഞാൻ എന്നെ അനുവദിച്ചു. നിങ്ങളുടെ വേദന നിങ്ങള്‍ക്ക് മാത്രമേ അറിയൂ, നിങ്ങളത് ഉൾക്കൊണ്ടേ മതിയാകൂ. നെഗറ്റീവ് ചിന്തകൾ വന്നാലും അതിൽ തെറ്റൊന്നുമില്ല. പക്ഷേ ഒരു ഘട്ടത്തിനപ്പുറം അവയെ തിരിച്ചറിയണം, അവ ജീവിതത്തെ നിയന്ത്രിക്കാതിരിക്കാൻ അനുവദിക്കരുത്. ആ ഘട്ടത്തെ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്.
ഉറക്കം അതിനു സഹായിക്കും. കീമോയ്ക്ക് ശേഷം പ്രിയപ്പെട്ട സ്മൂത്തി കഴിക്കുന്നത്, മകനോടു സംസാരിക്കുന്നത് എല്ലാം സഹായിച്ചു. ചികിത്സ തുടരുകയാണ്. സുഖം പ്രാപിക്കുന്നതും വീട്ടിലേക്ക് മടങ്ങുന്നതുമാണ് എന്റെ മുന്നിലുള്ളത്. ഇത് മറ്റൊരു പരീക്ഷണമാണ്. ജീവിതകാലം മുഴുവൻ ഞാനൊരു വിദ്യാർഥിയാണ്. ജീവിതം മുഴുവൻ ഞാൻ പഠിക്കുകയാണ്