ബിഷപ്പ് ജേക്കബ് മുരിക്കൻ ആശുപത്രി വിട്ടു; സൂരജിനെ മുറിയിലേക്ക് മാറ്റി

ദൈവത്തിന്റെ അനുഗ്രഹമാണ് ഇത്തരത്തിലൊരു അവയവദാനത്തിനു തന്നെ പ്രാപ്തനാക്കിയതെന്ന് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യവാനായി ബിഷപ്പ് ജേക്കബ് മുരിക്കൻ വിപിഎസ് ലേക്ക്ഷോർ ആശുപത്രി വിട്ടു. ഒരാഴ്ച കഴിഞ്ഞ് ചെക്കപ്പിന് എത്തണം. ഒരു മാസം വിശ്രമം വേണമെന്ന് നെഫ്രോളജിസ്റ്റ് ഡോ.എബി ഏബ്രഹാം നിർദേശിച്ചു. ശസ്ത്രക്രിയയുടെ മുറിവ് കരിഞ്ഞതായി യൂറോളജിസ്റ്റ് ഡോ. ജോർജ് പി.ഏബ്രഹാം പറഞ്ഞു. അദ്ദേഹത്തിന് സാധാരണ ഭക്ഷണം കഴിക്കാനാവും.

തന്റെ വൃക്കദാനത്തിലൂടെ സമൂഹത്തിനു പ്രചോദനം നൽകാൻ കഴിഞ്ഞാൽ കൃതാർത്ഥനായെന്ന് അദ്ദേഹം പറഞ്ഞു. സൂരജിനെപ്പോലെ കുടുംബത്തിന്റെ താങ്ങും തണലുമായ ഒട്ടേറെപ്പേർ അവയവം ലഭിക്കാനായി കാത്തിരിക്കുന്നുണ്ട ്. സുമനസുകൾ കനിഞ്ഞാൽ അവർക്ക് ജീവിതം നൽകാനാവുമെന്നും ബിഷപ്പ് പറഞ്ഞു. വൃക്ക സ്വീകരിച്ച സൂരജിനെ ഇന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. ഒരാഴ്ച കൂടി ആശുപത്രി വാസം വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഈ മാസം ഒന്നാം തീയതിയാണ് എറണാകുളം വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിൽ നടന്ന അവയവമാറ്റത്തിലൂടെ ബിഷപ്പ് മുരിക്കൻ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ജീവനക്കാരനായ സൂരജ് എന്ന 31 വയസുകാരനു വൃക്ക ദാനം ചെയ്തത്. ജന്മനാ ഒരു വൃക്ക മാത്രമുള്ള സൂരജ് കഴിഞ്ഞ വർഷം മൂത്രത്തിൽ അണുബാധ വന്നതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു വൃക്കമാത്രമേ ഉള്ളൂവെന്നറിഞ്ഞതും വൃക്കയുടെ തകരാർ കണ്ടെത്തിയതും. തുടർന്ന് കിഡ്നി ഫെഡറേഷനുമായി ബന്ധപ്പെട്ട് കാത്തിരിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സൂരജിനു തന്റെ വൃക്ക അനുയോജ്യമാകുമെന്ന് പരിശോധനകളിൽ തെളിഞ്ഞതോടെ ഒട്ടും വൈകാതെ തന്നെ അവയവമാറ്റം നടത്താൻ തീരുമാനിക്കുകയായിരുന്നു ഈ വൈദികൻ.

വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിലെ യൂറോളജിസ്റ്റുമാരായ ഡോ. ജോർജ് പി. ഏബ്രഹാം, ഡോ. ഡാറ്റ്സൺ ജോർജ് പി., നെഫ്രോളജിസ്റ്റുമാരായ ഡോ. എബി ഏബ്രഹാം, ഡോ. ജിതിൻ എസ്. കുമാർ, ചീഫ് ഓഫ് സ്റ്റാഫും അത്യാഹിതചികിത്സാ വിഭാഗം മേധാവിയുമായ ഡോ. മോഹൻ മാത്യു, ഡോ. മത്തായി സാമുവൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കും നേതൃത്വം നൽകി.