കരിമ്പനി ചെറുക്കാൻ മുൻകരുതൽ

കരിമ്പനി (കാലാ അസർ) രോഗം പരത്തുന്നത് മണലീച്ചയാണ്. മണലുകളിലും ഭിത്തികളിലെ വിള്ളലുകളിലുമാണ് മണലീച്ച മുട്ടയിട്ടു പെരുകുന്നത്. കാലാ അസർ റിപ്പോർട്ട് ചെയ്ത തൃശൂരിൽ തേയ്ക്കാത്ത ഭിത്തികളിലാണ് മണലീച്ചകളെ ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വെളുത്ത സുതാര്യ നിറത്തിലുള്ളതാണ് മണലീച്ചകൾ. ഇവ കടിച്ചാൽ കടുത്ത വേദനയുണ്ടാകും.

ഇടവിട്ടുള്ള പനി, ക്ഷീണം, ചർമത്തിനു കറുപ്പുനിറം പടരുക, തൂക്കം കുറയുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗം മൂർഛിക്കുമ്പോൾ കരളും പ്ലീഹയും വലുതാകും. അസുഖം ബാധിക്കുന്നയാൾക്ക് 10 മുതൽ 20 കിലോ വരെ ഭാരം കുറയും. കരിമ്പനിക്കുള്ള മരുന്നുകൾ ആശുപത്രികളിലുണ്ട്. രക്തപരിശോധനയ്ക്കൊപ്പം മജ്ജയും പരിശോധിച്ച് ഇത് കണ്ടെത്താം. മലേറിയയ്ക്ക് സമാനമായ പ്രതിരോധപ്രവർത്തനങ്ങളാണ് കാലാ അസറിനും.

കീടനാശിനികൾ സ്പ്രേ ചെയ്ത് മണലീച്ചകളെ കൊന്നൊടുക്കാം. മണലീച്ചകളെ വ്യാപകമായി കണ്ടാൽ ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മണലീച്ചകളെ കൊന്നൊടുക്കും.

ആശങ്ക വേണ്ടെന്ന് ഡോക്ടർ

കാലാ അസർ എന്ന കരിമ്പനി അപൂർവമായി മാത്രം കാണുന്ന പ്രതിഭാസമാണെന്നും ആശങ്ക വേണ്ടെന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ.എം.എ. ആൻഡ്രൂസ് പറഞ്ഞു. രോഗിയിൽ നിന്ന് രോഗിയിലേക്കോ കൂട്ടിരിപ്പുകാരിലേക്കോ ഈ രോഗം പകരില്ല. ഇതിനാൽ രോഗിയെ സാധാരണ വാർഡുകളിൽ കിടത്തി മറ്റു രോഗികൾക്കൊപ്പം ചികിത്സ നൽകാനാകും.

അനോർബോടെറൈസിൻ ആണ് ഈ രോഗത്തിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്ന്. രോഗം സ്ഥിരീകരിച്ചാൽ 10 ഡോസ് മരുന്ന് രോഗിക്ക് നൽകണം. ഒരു ഡോസ് മരുന്നിന് 300 രൂപ വിപണിയിൽ വില വരും.