സത്യമാണ്; വെറും 5 ലക്ഷത്തിനും സുന്ദരൻ വീട് പണിയാം!

നാം ഒരു വീട് ആഗ്രഹിക്കുമ്പോൾ, ആ വീട് നമ്മെ ആഗ്രഹിക്കുന്നുണ്ടോ എന്ന് കൂടി നോക്കണം എന്നതിന്റെ ഉദാഹരണമാണ് ഈ കുഞ്ഞുവീട്.

കൊട്ടാരം പോലെ ഒരു വീട് ആദ്യമേ പണിതിടും. പിന്നെ ജീവിതകാലം മുഴുവൻ ലോൺ അടയ്ക്കാനായി നെട്ടോട്ടമോടും. ഇതാണ് വീടുപണിയുടെ കാര്യത്തിൽ ശരാശരി മലയാളികളുടെ ഒരു ട്രെൻഡ്. നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഇന്നത്തെക്കാലത്ത് അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു വീട് പണിയാനാകുമോ?... കഴിയും എന്ന് കാട്ടിത്തരികയാണ് തൃശൂർ സ്വദേശിയായ സന്ദീപ് പോത്താനി.

ലോൺ എടുക്കാതെ, മരം മുറിക്കാതെ പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഒരു വീട് എന്നതായിരുന്നു സന്ദീപിന്റെ ആശയം. ഇതിനായി നന്നായി ഗൃഹപാഠം ചെയ്താണ് വീട് പണിക്കിറങ്ങിയത്. ഡിസൈനും മേൽനോട്ടവുമെല്ലാം സന്ദീപ് തന്നെയാണ് ചെയ്തത്. 900 ചതുരശ്രയടി മാത്രമുള്ള വീടിനു അഞ്ചു ലക്ഷം രൂപ മാത്രമാണ് ചെലവായത്.  

തൃശൂർ ഇരിങ്ങാലക്കുടയിലാണ് കേരളത്തനിമയുള്ള ഈ ചെറുവീട്. തെങ്ങും മാവും പ്ലാവുമൊക്കെ തണൽ വിരിക്കുന്ന മുറ്റം. ആ പച്ചപ്പിനു നടുവിൽ ധ്യാനത്തിലെന്ന പോലെ ഒരു കുഞ്ഞുവീട്. കോൺക്രീറ്റ് പരമാവധി ചുരുക്കിയാണ് വീട് നിർമിച്ചത്. ഭിത്തി കെട്ടിയപ്പോൾ എട്ടുവണ്ണത്തിൽ ഉള്ളുപൊള്ളയായ ശൈലിയിലാണ് കട്ടകൾ അടുക്കിയത്. അകത്ത് ചകിരിച്ചോർ നിറച്ചു. പുറംഭിത്തികളിലും കോൺക്രീറ്റ് തേക്കാതെ എക്സ്പോസ്ഡ് ബ്രിക്ക് വർക്ക് ചെയ്തിട്ടുണ്ട്. ജിഐ പൈപ്പ് കൊണ്ട് ട്രസ് റൂഫ് ചെയ്ത പഴയ ഓടുപാകി. ഇത് ഒരേസമയം പഴമയുടെ വേറിട്ട ഭംഗിയും നൽകുന്നു.

മൂന്നടി പൊക്കത്തിൽ കരിങ്കല്ല് കെട്ടി അടിത്തറ പണിതു. പുറത്തേക്ക് മുഴച്ചു നിൽക്കുന്ന രീതിയിലാണ് അടിത്തറ പണിതത്. ദൂരെ നിന്ന് നോക്കുമ്പോൾ ഒരു ഏറുമാടം പോലെ തറയിൽ നിന്നും വീട് ഉയർന്നു നിൽക്കുന്നതായി അനുഭവപ്പെടും എന്നതാണ് ഇതിന്റെ സവിശേഷത. വീടിനു മൂന്ന് ചുറ്റും വരാന്തയാണ്. വശങ്ങളിൽ കൈവരികൾ നൽകിയിരിക്കുന്നു. പിറകുവശത്ത് സുരക്ഷയെക്കരുതി ഗ്രിൽ ഇട്ടു.

കാറ്റും വെളിച്ചവും നന്നായി ലഭിക്കാൻ വീടിന്റെ മൂന്ന് ചുറ്റിനും വരാന്ത നൽകി.

രണ്ടു കിടപ്പുമുറികൾ, ഒരു ബാത്റൂം, ഹാൾ, അടുക്കള എന്നിവയാണ് പ്രധാനമായും വീട്ടിൽ നിർമിച്ചത്.പ്രധാന ഹാളിൽ സ്വീകരണമുറി, ഊണുമേശ എന്നിവ സജ്ജീകരിച്ചു. പുറത്ത് ഒരു ബാത്റൂം നൽകി.

ഊണുമേശ

ബോധപൂർവമായ ഒരു ഡിസൈൻ ശൈലി നൽകിയതല്ലെങ്കിലും റസ്റ്റിക് ഫിനിഷാണ് വീടിനകത്ത് നിറയുന്നത്. ആന്റിക് ഷോപ്പുകളിൽ വലിയ വില മതിക്കുന്ന സാധനങ്ങൾ ലോക്കൽ കടകളിൽ നിന്നും ചുരുങ്ങിയ വിലയ്ക്ക് സംഘടിപ്പിച്ചു. ചിമ്മിനി വിലക്ക്, മുറുക്കാൻ ചെല്ലം, കോളാമ്പി, ഉരൽ, ആട്ടുകല്ല് തുടങ്ങിയവയെല്ലാം വീടിനകത്ത് ഭംഗി നിറയ്ക്കുന്നു.

ഓപ്പൺ ശൈലിയിൽ അടുക്കള.

മുള കൊണ്ടാണ് ജനലുകൾ. ഓപ്പൺ ശൈലിയിലുള്ള അടുക്കളയുടെ മേൽക്കൂരയിലും ഭിത്തിയിലുമെല്ലാം മുള കാണാം. ഒരു ഭിത്തിയുടെ മൂലയിൽ ചെറിയ ഊണുമേശയും ബെഞ്ചും. അതിലളിതമായ കിടപ്പുമുറികൾ. ഉളള സ്ഥലത്ത് പരമാവധി സ്‌റ്റോറേജും നൽകിയിട്ടുണ്ട്.

ചെലവ് കുറച്ച് സാധങ്ങൾ സംഘടിപ്പിക്കാനായി ഒരുപാട് കടകൾ കയറിയിറങ്ങി എന്ന് പറയുന്നു സന്ദീപ്. കയ്യിൽ കാശു വരുന്ന മുറയ്‌ക്കാണ്‌ പണി പുരോഗമിച്ചത്. അതുകൊണ്ടുതന്നെ ഒരു വർഷത്തോളമെടുത്താണ് വീടു പണി പൂർത്തിയാക്കിയത്. നാം ഒരു വീട് ആഗ്രഹിക്കുമ്പോൾ, ആ വീട് നമ്മെ ആഗ്രഹിക്കുന്നുണ്ടോ എന്ന് കൂടി നോക്കണം എന്നതിന്റെ ഉദാഹരണമാണ് ഈ കുഞ്ഞുവീട്. സന്ദീപും ഭാര്യയും രണ്ടു മക്കളും കൂടി ഒത്തുചേരുമ്പോൾ വീട്ടിൽ സന്തോഷത്തിന്റെ അലയൊലികൾ നിറയുന്നു.

ചെലവ് ചുരുക്കിയ ഘടകങ്ങൾ

  • അടിമുടി പഴയ സാധങ്ങൾ പുനരുപയോഗിച്ചു.
  • വിസ്തീർണം പരമാവധി ചുരുക്കി സ്ഥലഉപയുക്തത നൽകി.
  • കോൺക്രീറ്റ് ഉപയോഗം പരമാവധി കുറച്ചു.
  • പഴയ മേച്ചിൽ ഓട് ഒരെണ്ണം 2 രൂപ നിരക്കിൽ സംഘടിപ്പിച്ചു.
  • നിലത്തു പാകാൻ തറയോട് 9 രൂപ നിരക്കിൽ സംഘടിപ്പിച്ചു.
  • ലൈറ്റ് പോയിന്റുകൾ ചുരുക്കി.
  • പെയിന്റ് കടകളിൽ ബാക്കി വരുന്ന, പൊട്ടിച്ച കണ്ടെയിനറുകൾ വിലപേശി മേടിച്ചു.

Project Facts

Location- Iringalakuda, Thrissur

Area- 900 SFT

Owner & Designer- Sandeep Pothani

Mob- 9745043009

Budget- 5 Lakh

Completion year- 2018 Jan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.