അല്‍ഫോന്‍സിനോട് ഷെട്ടി പ്രതികരിക്കാനില്ല

ചെന്നൈ എക്സ്പ്രസ്സില്‍ തമിഴ് ജനതയെ മോശമായി ചിത്രീകരിച്ചെന്ന അല്‍ഫോന്‍സ് പുത്രന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് സംവിധായകന്‍ രോഹിത് ഷെട്ടിയോട് അടുത്ത വൃത്തങ്ങള്‍. അല്‍ഫോന്‍സിന്‍റെ പ്രതികരണം വിവാദമായതിനെ തുടര്‍ന്ന് മനോരമ ഒാണ്‍ലൈന്‍ രോഹിത് ഷെട്ടിയുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലായതിനാല്‍ സാധിച്ചില്ല. രോഹിത് ഷെട്ടിയുടെ പി ആര്‍ വിഭാഗമാണ് പ്രതികരിക്കാനില്ലെന്ന് അറിയിച്ചത്.

അനവധി ഹിറ്റുകള്‍ സമ്മാനിച്ച രോഹിതിന്‍റെ 200 കോടി കളക്റ്റ് ചെയ്ത ചെന്നൈ എക്സപ്രസ്സിനെ വിമര്‍ശിക്കാന്‍ ആകെ രണ്ടു സിനിമകള്‍ മാത്രം ചെയ്ത ഒരു സംവിധായകന് അര്‍ഹതയുണ്ടോ? എന്നതായിരുന്നു അവരുടെ ചോദ്യം. ഏതോ ഒരു സംവിധായകന്‍ എന്തോ പറഞ്ഞതിന് രോഹിത്തിനെ ഷൂട്ടിങ് സമയത്ത് ബുദ്ധിമുട്ടിക്കില്ലെന്നും ഹൈദരബാദിലെ ഷൂട്ടിങ്ങിനായി തിരികെ നാട്ടിലെത്തുമ്പോള്‍ സംഭവം ശ്രദ്ധയില്‍ പെടുത്തുമെന്നും അവര്‍ അറിയിച്ചു.

ചെന്നൈ എക്സപ്രസ്സിനെ വിമര്‍ശിച്ച് അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. അല്‍ഫോന്‍സിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തുമെത്തി.