ഇനി കജോളുമായി യാതൊരു ബന്ധവുമില്ലെന്ന് കരൺ ജോഹർ

പ്രിയ സുഹൃത്ത് കജോളുമായി ഇനിയൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി സംവിധായകന്‍ കരണ്‍ ജോഹര്‍. കജോളിന്റെ ഭര്‍ത്താവും ചലച്ചിത്രകാരനുമായ അജയ് ദേവഗണും കരണ്‍ ജോഹറും തമ്മിലുള്ള അസ്വാരസ്യം ഇരുവരുടെയും സൗഹൃദത്തെ നേരത്തെ തന്നെ ഉലച്ചിരുന്നു. ഇനിയൊരു കൂടിച്ചേരലിന് സാധ്യതയില്ലെന്ന് തന്റെ പുതിയ പുസ്തകത്തിലാണ് കരണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബോളിവുഡില്‍ എല്ലാവരും അസൂയയോടെ കണ്ടിരുന്ന ചങ്ങാത്തമായിരുന്നു കരണ്‍ ജോഹറിന്റെയും കാജോളിന്റെയും. ഒട്ടേറെ ഹിറ്റ് സിനിമകളും ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു. സുഹൃത്തും ഭര്‍ത്താവും തമ്മിലുള്ള അകല്‍ച്ചയാണ് കാജോളിന്റെ സൗഹൃദത്തിന് വിനയായത്. കഴിഞ്ഞ ദിവാലി റിലീസോടെ പ്രശ്നങ്ങള്‍ വഷളായി. കരണിന്റെ ഏ ദില്‍ ഹെ മുശ്കിലും അജയ് ചിത്രം ശിവായിയും ഒരുമിച്ച് എത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. ബോളിവുഡില്‍ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യുന്ന പതിവില്ല.

എന്നാല്‍ പിന്‍മാറാന്‍ ഇരുകൂട്ടരും തയ്യാറായില്ല. ചിത്രം ഒരുമിച്ച് തിയറ്ററുകളിലെത്തി. ഇതിന്റെ പേരില്‍ കരണും അജയയും തമ്മിലുണ്ടായ അസ്വാരസ്യമാണ് ഇപ്പോള്‍ ഈ തുറന്നെഴുത്തിലെത്തിയത്. കാജോള്‍ ഇനി തന്റെ ജീവിതത്തിലില്ലെന്ന് പുതിയ പുസ്തകമായ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയി എന്ന ആത്മകഥയിലാണ് കരണ്‍ കുറിച്ചത്.

തന്റെ ജീവിത്തിലേക്ക് കാജോളിന് ഇനി തിരിച്ചുവരാനാകില്ല. വരണമെന്ന് കാജോള്‍ ആഗ്രഹിക്കുന്നില്ലെന്നും കരണ്‍ പറയുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ തനിക്കങ്ങോട്ടുണ്ടായിരുന്നു എല്ലാ കരുതലിനെയും കാജോള്‍ ഇല്ലാതാക്കിയെന്നും കരണ്‍ എഴുതി. എന്നാല്‍ കാജോളുമായി തനിക്കൊരു പ്രശ്നവുമുണ്ടായിട്ടില്ല. അജയുമായിട്ടായിരുന്നു പ്രശ്നം.

അതിന്റെ പേരില്‍ പലതും പറഞ്ഞു. അജയ്യുടെസിനിമ അട്ടിമറിക്കാന്‍ താന്‍ കോഴ നല്‍കിയെന്ന് വരെ ആരോപണമുണ്ടായി. അത് കാജോള്‍ വിശ്വസിച്ചു, അത് സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റും ചെയ്തു. അതോടെ എല്ലാം തീര്‍ന്നെന്നും കരണ്‍ പറയുന്നു. കരണുമായി നല്ല ബന്ധത്തിലല്ലെന്ന് അജയ് ദേവഗണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കാജോളും കരണും തമ്മിലുള്ള ബന്ധവും പഴയപോലല്ലെന്നും ആദ്യ വെളുപ്പെടുത്തിയത് അജയ് ദേവഗണാണ്.