കിം കി ഡുക്ക് ചതിച്ചു; ലൈംഗികആരോപണങ്ങളുമായി നടിമാർ

ലോകപ്രശസ്ത കൊറിയന്‍ സംവിധായകനെതിരെ ലൈംഗികആരോപണങ്ങളുമായി നടിമാർ രംഗത്ത്. ലൈംഗികമായി ഉപയോഗിക്കുക, ബലാത്സംഘം എന്നിവയാണ് സംവിധായകനെതിരെയുള്ള ആരോപണം. സൗത്ത് കൊറിയയിലെ ചാനലിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്.

2103ൽ അദ്ദേഹത്തിന്റെ മോബിയസ്‍ എന്ന സിനിമയുടെ സെറ്റിൽവച്ച് ലൈംഗികമായി ഉപയോഗിച്ചെന്നാണ് ഒരു നടിയുടെ ആരോപണം. സിനിമയിൽ നിന്ന് നടിയെ പിന്നീട് ഒഴിവാക്കിയിരുന്നു. ഈ സംഭവത്തിൽ കിം കി ഡുക്കിനോട് അയ്യായിരം ഡോളർ പിഴയായി നൽകാനും ലോക്കൽ കോർട്ട് ഉത്തരവിട്ടു. എന്നാൽ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ തെളിവില്ലാത്തതിനാല്‍ തള്ളിപ്പോകുകയും ചെയ്തു.

ഇപ്പോൾ ഈ നടി പൊതുസമൂഹത്തിൽ ചാനലിലൂടെ തനിക്കുണ്ടായ ദുരന്തകഥകൾ വിളിച്ചുപറഞ്ഞിരിക്കുകയാണ്. എന്നാൽ പേര് വെളിപ്പെടുത്താൻനടി തയ്യാറായില്ല. മുഖം മാസ്ക് ചെയ്താണ് ചാനലില്‍ എത്തിയത്. അതിക്രൂരമായ രീതിയിൽ ലൈംഗികമായി ഉപയോഗിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

സംഭവം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് കിം കി ഡുക്കിനെതിരെ നിയമപരമായി നേരിടാൻ കഴിഞ്ഞതെന്നും സത്യമറിഞ്ഞിട്ടും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെ പിന്തുണച്ചില്ലെന്നും നടി പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കിം കി ഡുക്കിന്റെ സെറ്റിൽ നടന്നതെന്ന് അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചിരുന്ന ആളുകൾ ചാനലിലൂടെ പറഞ്ഞു.

തന്നെ കിം കി ഡുക്ക് ബലാത്സംഘം െചയ്തെന്നാണ് മറ്റൊരു നടിയുടെ വെളിപ്പെടുത്തൽ. കിടപ്പറ പങ്കിട്ടാൽ അടുത്ത സിനിമയിലും നായികയാക്കമെന്ന് പറഞ്ഞിരുന്നെന്നും ഇവർ വെളിപ്പെടുത്തി. ആ സിനിമയ്ക്ക് ശേഷം മനോരോഗ ചികിത്സയ്ക്ക് പോയതിന്ശേഷമാണ് താൻ നേരെയായതെന്നും നടി പറഞ്ഞു,

സിനിമയുടെ പ്രി പ്രൊഡക്ഷനിടെ തനിക്കുണ്ടായ അനുഭവമാണ് മൂന്നാമത്തെ നായിക വെളിപ്പെടുത്തിയത്. ലൈംഗികചുവയുള്ള വാക്കുകളാൽ തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മീറ്റിങിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നെന്ന് നടി പറഞ്ഞു.

എന്നാല്‍ ആരോപണങ്ങൾ കിം കി ഡുക്ക് നിഷേധിച്ചു. തനിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും എന്നാൽ അതെല്ലാം അവരുടെ സമ്മതപ്രകാരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്നത് തീർത്തും തെറ്റായ ആരോപണങ്ങൾ മാത്രമാണെന്നും കിം കി ഡുക്ക് വ്യക്തമാക്കി.