എഴുപത്തിമൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമവിഭാഗത്തില്‍ മികച്ച നടനായി ലിയനാർഡോ ഡികാപ്രിയോയെ (ചിത്രം ദ് റെവണന്റ്)തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തിൽ ബ്രൈ ലാർസൺ ആണ് നടി(ചിത്രം റൂം). ദ് റെവണന്റ് ആണ് മികച്ച ചിത്രം.
സംഗീതം കോമഡി വിഭാഗത്തിൽ മികച്ച നടനായി മാട്ട് ഡാമനും (ചിത്രം–മാർഷ്യൻ)അതേ വിഭാഗത്തിൽ നടിയായി ജെന്നിഫർ ലോറൻസിനെയും (ചിത്രം–ജോയ്) തിരഞ്ഞെടുത്തു.
നീണ്ട 39 വർഷത്തെ സിനിമാജീവിതത്തിനിടയിൽ ആദ്യ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിച്ച ഹോളിവുഡ് ഇതിഹാസം സിൽവസ്റ്റർ സ്റ്റാലൺ മികച്ച സഹനടനുള്ള പുരസ്കാരം നേടി.
മികച്ച ചിത്രമായി കോമഡി, സംഗീത വിഭാഗത്തിൽ റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത ദ് മാർഷ്യൻ തിരഞ്ഞെടുത്തു. സ്റ്റീവ് ജോബ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേറ്റ് വിൻസ്ലറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുത്തു. ദ് റെവണന്റ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അലജാന്ദ്രോ ഗോൺസാലസ് ഇനാരിറ്റോ അർഹനായി.
മികച്ച തിരക്കഥ ആരോൺ സോർകിൻ (ചിത്രം സ്റ്റീവ് ജോബ്സ്). മികച്ച അനിമേഷൻ ചിത്രം ഇൻസൈഡ് ഔട്ട്. മികച്ച വിദേശഭാഷ ചിത്രം സൺ ഓഫ് സൗൾ. മികച്ച സംഗീതം: എൻയോ മോറികോൺ (ചിത്രം: ഫെയ്റ്റ്ഫുൾ എയ്റ്റ്). ഒറിജിനൽ ഗാനം: റൈറ്റിങ്സ് ഓൺ ദ വാൾ (ചിത്രം: സ്പെക്ടർ).
മികച്ച ടെലിവിഷൻ ഡ്രാമ സീരീസ് മിസ്റ്റർ റോബോട്ട്. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്.