Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ തീരുമാനത്തിൽ ഇന്നും കുറ്റബോധം: ലിസി

lissy

ഒരുകാലത്ത് മലയാളത്തിന്റെ പ്രിയതാരമായിരുന്ന നടി ലിസി അഭിനയരംഗത്ത് തിരിച്ചെത്തുന്നു. ഇരുപത്തിയേഴ് വര്‍ഷത്തിനുശേഷമാണ് സിനിമയിലേക്കുള്ള ലിസിയുടെ തിരിച്ചുവരവ്. മകൾ കല്ല്യാണി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് സിനിമയിലൂടെയാണ് അമ്മയും രണ്ടാംവരവിനെത്തുന്നത്.

കൃഷ്ണ ചൈതന്യയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പവന്‍ കല്ല്യാണും ത്രിവിക്രം ശ്രീനിവാസും സുധാകര്‍ റെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിഥിനും മേഘയുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ താനൊരു പ്രധാനപ്പെട്ട വേഷമാണ് ചെയ്യുന്നതെന്ന് ലിസി പറയുന്നു. ന്യൂയോർക്കിൽവച്ചാണ് ഒരുപാട് വർഷങ്ങൾക്ക് ശേഷം ക്യാമറയെ അഭിമുഖീകരിച്ചതെന്നും ഉത്കണ്ഠ ഉണ്ടായിരുന്നെങ്കിലും ത്രില്ലിങ് നിമിഷമായിരുന്നെന്നും ലിസി പറഞ്ഞു. ന്യൂയോർക്കിൽ ആദ്യ ഷെ‍ഡ്യൂൾ ഷൂട്ടിങ് പൂർത്തിയായെന്നും ലിസി അറിയിച്ചു.

1994ല്‍ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഇരുപത്തിരണ്ടാം വയസ്സില്‍ നിറയെ അവസരങ്ങളുള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്ന് ലിസ്സി പറയുന്നു. ഇന്നും കുറ്റബോധം തോന്നുന്ന ഒരു തീരുമാനമാണ് അത്. തീര്‍ച്ചയായും നഷ്ടപ്പെട്ട ആ കാലവും ആ വേഷങ്ങളും ഇനി തിരിച്ചുകിട്ടില്ല. രണ്ടാം ഇന്നിങ്സില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ- ലിസി കുറിച്ചു.

lissy-comeback

‘എനിക്ക് തെലുങ്കില്‍ ചെറുതെങ്കിലും നല്ലൊരു കരിയര്‍ ഉണ്ടായിരുന്നു. എട്ട് ചിത്രങ്ങള്‍ ചെയ്തതില്‍ ആറെണ്ണവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇതില്‍ മലയാള ചിത്രങ്ങളായ മൂന്നാംമുറയുടെയും ഇരുപതാം നൂറ്റാണ്ടിന്റെയും റീമേക്കുകളും ഉള്‍പ്പെടും. തെലുങ്ക് സിനിമ വിടേണ്ടിവന്നതില്‍ എനിക്ക് സങ്കടമുണ്ടായിരുന്നു. പക്ഷേ, അന്ന് വേറെ വഴിയുണ്ടായിരുന്നില്ല. തെലുങ്കിലെ അഭിനയം അപൂര്‍ണമായൊരു ജോലിയായാണ് എനിക്ക് തോന്നുന്നത്. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മലയാളത്തില്‍ നിന്നും തമിഴിലും നിന്നും തെലുങ്കില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. തമിഴിൽ ഗൗതം മേനോന്‍ ഒരു വിഷയം പറഞ്ഞിരുന്നു. അവസാനം തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. ഷൂട്ടിങ് നല്ലൊരു അനുഭവമായിരുന്നു. എല്ലാവരും എന്നെ നന്നായി പിന്തുണച്ചു.’–ലിസി പറഞ്ഞു.

‘മലയാളത്തില്‍ നിന്നാണ് കൂടുതലും ഓഫറുകൾ വരുന്നത്. വൈകാതെ ഒരു മലയാള ചിത്രത്തിലും അഭിനയിക്കും. ചെന്നൈയിലാണ് ജീവിതത്തിലെ പകുതിഭാഗവും ജീവിച്ച് തീർത്തത്. പകുതി തമിഴ് സ്വദേശിയായാണ് ഞാൻ എന്നെത്തന്നെ കണക്കാക്കുന്നത്. എന്റെ സ്റ്റുഡിയോയും പ്രിവ്യൂ തിയേറ്ററും നോക്കിനടത്തുന്നതിന് തന്നെയാവും എന്റെ മുന്‍ഗണന. വേഷങ്ങള്‍ നല്ലയാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം’-ലിസി പറഞ്ഞു.

1990ലായിരുന്നു പ്രിയദര്‍ശനുമായുള്ള വിവാഹം. ഇരുപത്തിനാലു വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ല്‍ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു.