സംഗീത ലോകത്തിന്റെ രാജ്ഞിയായി വീണ്ടും മഡോണ. ബിൽബോർഡിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം മഡോണയ്ക്കു. ഏഴു ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഗാന പ്രതിഭയ്ക്കു മറ്റൊരു പൊൻതൂവൽകൂടി. ഡിസംബർ ഒമ്പതിനു ന്യൂയോർക്കിൽ നടക്കുന്ന സംഗീത സാന്ദ്രമായ ചടങ്ങളിൽ മഡോണയ്ക്കു പുരസ്കാരം സമ്മാനിക്കും.
അമ്പത്തിയെട്ടാം വയസിലും സംഗീത ലോകത്ത് റെക്കോഡുകളും കേൾവിയെ മദിപ്പിക്കുന്ന സംഗീതവും വേദികളെ ത്രസിപ്പിക്കുന്ന ആലാപനവുമായാണ് മഡോണയുടെ സഞ്ചാരം. സംഗീത ജീവിതത്തിലെ പത്താമത്തെ ലോക പര്യടനം, ദി റിബല്‍ ഹാർട്ടിലൂടെ പോയവർഷം 169.8 മില്യൺ യു എസ് ഡോളറാണ് മഡോണ നേടിയെടുത്തത്. വനിത ഗായകർക്കിടയിൽ ഇത്രയധികം നേട്ടമുണ്ടാക്കിയ ആളും മഡോണ തന്നെ.
ആഫ്രിക്കൻ രാജ്യമായ മാലാവിയുടെ ഉയര്‍ച്ചയ്ക്കായി തുടങ്ങിയ, റൈസിങ് മാലാവി എന്ന ജീവകാരുണ്യ സംഘടനയിലൂടെ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് മഡോണ. ഈ രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസ-ജീവിത പുരോഗമിയ്ക്കായി 2006ലാണ് മഡോണ ഈ സംഘനയ്ക്കു തുടക്കം കുറിച്ചത്.
സംഗീതം കൊണ്ടും വ്യക്തിപരമായ നിലപാടുകൾ കൊണ്ടും ലോകത്തെ ചിന്തിപ്പിച്ചതിനും രസിപ്പിച്ചതിനും മാതൃകയായതിനുമാണ് ബിൽബോർഡ് ഈ പുരസ്കാരം ഗായികയ്ക്കു സമ്മാനിച്ചതും.
കാത്തി പെറി, ബെയോണ്‍സെ, പിങ്ക്, ടെയ്‍ലർ സ്വിഫ്റ്റ് എന്നിവരും ബിൽബോർ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയിട്ടുണ്ട്.