ന്യൂഡൽഹി ∙ രാജ്യത്തിനുള്ളിൽനിന്നുള്ള ഫോൺ കോളുകൾ (ഇൻകമിങ്) സ്വീകരിക്കുന്നതിന് നിലവിലെ ചാർജായ മിനിറ്റിന് 14 പൈസ പോരാ, 30–35 പൈസയെങ്കിലും വേണമെന്ന് മൊബൈൽ സേവനദാതാക്കളായ എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവ ആവശ്യപ്പെട്ടു.
ഈ ആവശ്യം പരിഗണിച്ച് ഇന്റർ കണക്‌ഷൻ യൂസേജ് ചാർജ് (ഐയുസി) ഉയർത്താൻ ടെലികോം നിയന്ത്രണ അതോറിറ്റി തീരുമാനിച്ചാൽ ഉപയോക്താക്കളുടെ മൊബൈൽ ബിൽ തുക ഉയരും. ടെലികോം താരിപ്പിന്റെ പ്രധാന ഘടകമാണ് ഐയുസി.
ഐഡിയയിൽനിന്ന് എയർടെൽ നമ്പറിലേക്ക് ഉപയോക്താവ് വിളിക്കുമ്പോൾ മിനിറ്റിന് 14 പൈസ ഐഡിയ എയർടെലിന് നൽകണമെന്നതാണ് ഐയുസി വ്യവസ്ഥ.
എന്നാൽ, ഐയുസി നിരക്കുതന്നെ എടുത്തു കളയണമെന്ന നിലപാടാണ് റിലയൻസ് ജിയോയ്ക്ക്. ജിയോ ഫോൺകോളിന് വരിക്കാരിൽനിന്നു പണം വാങ്ങുന്നില്ല. ഡേറ്റയ്ക്കു മാത്രമേ ചാർജുള്ളൂ.