മലപ്പുറത്തേത് സൗഹൃദ മൽസരമല്ല; സർക്കാരിനെതിരായ വിധിയെഴുത്ത്: ഉമ്മന്‍ചാണ്ടി

മലപ്പുറം ∙ മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നത് സൗഹൃദ മൽസരമല്ലെന്നും രാഷ്ട്രീയ മൽസരമാണന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇന്ന് കേരളത്തിൽ ജീവിക്കുന്ന ആർക്കും ഇടതു സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ മനസ്സു വരില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശേഷിയില്ലാത്ത സർക്കാരാണ് നിലവിലുളളത്. 

മലപ്പുറത്ത് നടക്കുന്നത് രാഷ്ട്രീയവും നിലപാടുകളും പറഞ്ഞുള്ള ശക്തമായ തിരഞ്ഞെടുപ്പു പോരാട്ടമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി ശക്തനായ സ്ഥാനാർഥിയാണ്. എതിർ സ്ഥാനാർഥി ആരായാലും വോട്ടു ചെയ്യുന്നത് ജനങ്ങളായതുകൊണ്ട് മൽസരത്തിൽ സൗഹൃദമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുളള ജനവികാരമാകും തിരഞ്ഞെടുപ്പുഫലം. 

കേരളത്തിൽ ജീവിക്കുന്ന ആർക്കും എല്‍ഡിഎഫിന് വോട്ട് ചെയ്യാനാവില്ല. പല കാര്യങ്ങളിലും ഒരു ധാരണയുമില്ലാതെയാണ് പിണറായി സർക്കാരിന്റെ പ്രവർത്തനം. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് റേഷൻ വിതരണം മുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുപി തിരഞ്ഞെടുപ്പു ഫലത്തിന് ശേഷമുണ്ടായ സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമാകുമെന്നും ഉമ്മൻ ചാണ്ടി പ്രതീക്ഷ പങ്കുവച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ക്യാംപ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.