ചേരിമാറി വോട്ടൊഴുകി

റാം നാഥ് കോവിന്ദിനു പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരം നൽകുന്നു

ന്യൂഡൽഹി ∙ പ്രതിപക്ഷ എംഎൽഎമാർ ചേരിമാറി വോട്ടു ചെയ്തതോടെ, റാം നാഥ് കോവിന്ദിനു ലഭിച്ചതു മൂന്നിൽ രണ്ടിനടുത്ത് ഭൂരിപക്ഷം. ഗുജറാത്ത്, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ എംഎൽമാരാണു കോവിന്ദിനു വോട്ടു ചെയ്തത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ 116 ജനപ്രതിനിധികളുടെ വോട്ട് തങ്ങൾക്കു ലഭിച്ചതായി റാം നാഥിന്റെ ഇലക്‌ഷൻ മാനേജരും ബിജെപി ജനറൽ സെക്രട്ടറിയുമായ ഭൂപീന്ദർ യാദവ് പറഞ്ഞു.

ഇലക്ടറൽ കോളജിലെ 65.65% വോട്ടുകളാണ് ഏഴുപത്തൊന്നുകാരനായ കോവിന്ദിനു ലഭിച്ചത്; മീരാകുമാറിന് 34.35 ശതമാനവും. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി ബിജെപി കടുത്ത പോരാട്ടം നടത്തുന്ന ബംഗാളിൽ ബിജെപി പ്രതീക്ഷിച്ചതിലും അ‍ഞ്ച് വോട്ടുകളാണ് അധികം കിട്ടിയത്. ആറു വോട്ടുകളുള്ള എൻഡിഎയ്ക്ക് ബംഗാളിൽനിന്നു കിട്ടിയത് 11 വോട്ട്.  ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയിൽ ബിജെപിക്കോ എൻഡിഎ സഖ്യകക്ഷികൾക്കോ ഒരു എംഎൽഎ പോലുമില്ലാതിരുന്നിട്ടും ഏഴു വോട്ടുകളാണു ലഭിച്ചത്. ബിജെപിയിലേക്ക് ആറ് തൃണമൂൽ എംഎൽഎമാർ കൂറുമാറിയേക്കുമെന്ന സൂചനകളെ ശരിവയ്ക്കുന്നതാണിത്.

അതേസമയം, ഗുജറാത്തിലെ വോട്ടുചോർച്ച ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു തിരിച്ചടിയായേക്കും. 57 കോൺഗ്രസ് എംഎൽമാരുള്ള ഗുജറാത്തിൽ മീരാകുമാറിനു ലഭിച്ചത് 49 വോട്ടുകളാണ്. മഹാരാഷ്ട്രയിൽ 20 വോട്ടും റാംനാഥിനു കൂടുതൽ ലഭിച്ചു. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹരിയാന, ഗോവ, ഉത്തർപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളും ചേരിമാറിയുള്ള വോട്ടു ചെയ്യലിനു വേദികളായി.