ന്യൂഡൽഹി ∙ കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിയുടെ ഗംഗാപര്യടനം സമാപിച്ചു. ആറു ദിവസം നീണ്ട യാത്രയിൽ ഗംഗാതീരത്തുകൂടെ 2500 കിലോമീറ്ററാണ് അവർ താണ്ടിയത്. ബംഗാളിലെ ഗംഗാ സാഗറിൽനിന്നാരംഭിച്ച യാത്ര ഉത്തരാഞ്ചലിലെ ഗംഗോത്രിയിൽ സമാപിച്ചു.
ഗംഗയിലെ മലിനീകരണങ്ങളും മറ്റു കയ്യേറ്റങ്ങളും മനസ്സിലാക്കുന്നതിനായാണ് ‘ഗംഗാ നിരീക്ഷൺ അഭിയാൻ’ നടത്തിയത്. മേയ് 26ന് തുടക്കമിട്ട യാത്രയ്ക്കിടെ അവർ പലയിടത്തും ജനങ്ങളെ ഗംഗാമലിനീകരണത്തിനെതിരെ ബോധവൽക്കരിച്ചു. കണ്ടറിഞ്ഞ കാര്യങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് ഉമാഭാരതി പറഞ്ഞു.