സൂ ചിക്ക് മോദിയുടെ അപൂർവ സമ്മാനം

പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമർ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ ഓങ് സാൻ സൂ ചിയ്ക്കൊപ്പം

നയ്‌ചിദോ (മ്യാൻമർ)∙ ഓങ് സാൻ സൂ ചിയുടെ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ഓർമകൾ പുതുക്കി നരേന്ദ്ര മോദിയുടെ സ്നേഹസമ്മാനം. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഐഐഎഎസ്)യിൽ ഫെലോഷിപ്പിനായി 1986 ൽ സമർപ്പിച്ച പ്രബന്ധ നിർദേശത്തിന്റെ പകർപ്പ് മോദി സമ്മാനിച്ചപ്പോൾ സൂ ചി പഴയ ഗവേഷണ വിദ്യാർഥിയായി. കൊളോണിയൽ ഭരണകാലത്തെ ഇന്ത്യ, ബർമ (മ്യാൻമറിന്റെ പഴയ പേര്) ബൗദ്ധിക പാരമ്പര്യങ്ങളുടെ താരതമ്യ പഠനമാണു ഫെലോഷിപ്പിനായി സൂ ചി തിരഞ്ഞെടുത്തിരുന്നത്. പൊളിറ്റിക്കൽ സയൻസിൽ ബിരുദ പഠനം നടത്തിയതും ഇന്ത്യയിലായിരുന്നു– ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ. 1964ൽ ബിരുദം നേടി.

ആനന്ദ ക്ഷേത്രത്തിൽ മോദി

നയ്‌ചിദോ∙ ബഗാനിലെ പ്രസിദ്ധമായ പുരാതന ക്ഷേത്രത്തിൽ പ്രാർഥനയും പരിക്രമണവും നടത്തി നരേന്ദ്ര മോദി. 12–ാം നൂറ്റാണ്ടിൽ ക്യാൻസിഥ രാജാവു പണി കഴിപ്പിച്ച ബുദ്ധക്ഷേത്രമാണിത്. ഹിമാലയത്തിലെ മഞ്ഞിൽ‌ പൊതിഞ്ഞ ഗുഹാക്ഷേത്രത്തെപ്പറ്റി ഇന്ത്യൻ സന്യാസിമാർ നൽകിയ വിവരണമാണു ബഗാനിൽ അത്തരമൊരു ക്ഷേത്രം പണിയാൻ രാജാവിനു പ്രചോദനമായതെന്നാണു കഥ. കഴിഞ്ഞവർഷത്തെ ഭൂചലനത്തിൽ ഏതാനും ഭാഗങ്ങൾക്കു കേടുപാടു സംഭവിച്ച ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും പങ്കാളിയാണ്. 30 ലക്ഷം ഡോളർ ചെലവുപ്രതീക്ഷിക്കുന്ന പദ്ധതിയുടെ ശിലാഫലകവും മോദി അനാച്ഛാദനം ചെയ്തു.