ഹൈദരാബാദ്∙ ആഗോള സംരംഭകത്വ ഉച്ചകോടിയിൽ മോദിക്കു പ്രശംസ ചൊരിഞ്ഞ് ഇവാൻക. എളിയ ചുറ്റുപാടുകളിൽനിന്നു പടിപടിയായുർന്നു പ്രധാനമന്ത്രിപദം വരെയെത്തിയ നരേന്ദ്ര മോദി പരിവർത്തനം സാധ്യമാണെന്നു തെളിയിച്ചെന്നാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക ഉച്ചകോടിയിൽ പറഞ്ഞത്.
മരതകപ്പച്ച നിറമുള്ള ഉടുപ്പണിഞ്ഞ്, മനോഹരമായി പുഞ്ചിരിച്ച് ഇവാൻക പറഞ്ഞതെല്ലാം മോദിയുടെയും ഇന്ത്യയുടെയും മികവിനെക്കുറിച്ച്. ‘ചായ വിറ്റ ബാല്യത്തിൽനിന്ന് പ്രധാനമന്ത്രിപദത്തിലേക്കുയർന്നു താങ്കൾ തെളിയിച്ചത് പരിവർത്തനം സാധ്യമാണെന്നാണ്. ഇതേ ശുഭപ്രതീക്ഷ താങ്കളിപ്പോൾ രാജ്യമെമ്പാടുമുള്ള ജനകോടികളിലേക്കെത്തിക്കുന്നു’– ഇവാൻക പറഞ്ഞു. ശാസ്ത്ര, വൈദ്യശാസ്ത്ര, ബഹിരാകാശ ഗവേഷണ രംഗങ്ങളിൽ ഇന്ത്യയുടെ മികച്ച പുരോഗതിയെ പ്രശംസിച്ച അവർ യുഎസ് ഇന്ത്യയുടെ യഥാർഥ മിത്രമാണെന്നും ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ ലോകപ്രസിദ്ധമായ ഭക്ഷണരുചികളെക്കുറിച്ചും പരാമർശിച്ചു.