നാലു കൊല്ലം; മോദിയുടെ ചികിത്സാച്ചെലവ് പൂജ്യം!

ആലപ്പുഴ∙ കഴി‍ഞ്ഞ നാലു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നു വിവരാവകാശ രേഖകൾ. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ല. പ്രധാനമന്ത്രിക്കു വ്യക്തിഗത ഇനത്തിൽ ചികിത്സയ്ക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടുമില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഡയറക്ടർ സയീദ് അക്രം റിസ്‌വി അറിയിച്ചു.

കൊച്ചി സ്വദേശി എസ്.ധനരാജ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണു വിശദീകരണം. ശരാശരി 200 കോടിയിലധികം രൂപയാണ് ഓരോ വർഷവും പാർലമെന്റ് അംഗങ്ങൾക്കായി ചെലവഴിക്കുന്നത്. 4,000 കിലോ ലീറ്റർ ശുദ്ധജലം, മൂന്നു ഫോൺ കണക്‌ഷൻ, 50,000 യൂണിറ്റ് വൈദ്യുതി തുടങ്ങിയവ ഓരോ എംപിക്കും ഉപയോഗിക്കാം. കേന്ദ്ര സിവിൽ സർവീസിലെ ക്ലാസ് ഒന്ന് ഓഫിസറുടെ അതേ നിരക്കിലുള്ള ചികിത്സാച്ചെലവുകളും ലഭിക്കും.