ന്യൂഡൽഹി ∙ സുപ്രീം കോടതി വിധിയിലൂടെ ദുർബലമായ പട്ടിക വിഭാഗ പീഡനവിരുദ്ധ നിയമം പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ തന്നെ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വിവിധ ദലിത് സംഘടനകൾ ഒൻപതിനു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണു സർക്കാർ ബിൽ കൊണ്ടുവരാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്രമന്ത്രിസഭ കരടു ബിൽ അംഗീകരിച്ചിരുന്നു. ലോക്സഭയിൽ കോൺഗ്രസ് സഭാ നേതാവ് മല്ലികാർജുൻ ഖർഗെ പ്രശ്നമുന്നയിച്ചപ്പോഴാണ് ആഭ്യന്തര മന്ത്രി മറുപടി നൽകിയത്. നിയമത്തിൽ സുപ്രീം കോടതി വരുത്തിയ മാറ്റങ്ങൾ ആപൽക്കരമാണെന്നു ഖർഗെ പറഞ്ഞു.