ജോധ്പുർ ∙ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഗൗരവ് യാത്രയ്ക്കു നേരെ പിപാർസിറ്റിയിൽ കല്ലേറുണ്ടായതിനെ തുടർന്ന് അവർ പ്രത്യക വിമാനത്തിൽ ജയ്പുരിലേക്കു മടങ്ങി. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ബസിനു നേരെയാണു കല്ലേറുണ്ടായത്. ആർക്കും പരുക്കില്ല. ആക്രമണത്തിനു പിന്നിൽ കോൺഗ്രസാണെന്നു ബിജെപി ആരോപിച്ചു. ഒരു കോൺഗ്രസ് നേതാവാണ് ഇതിനു പിന്നിലെന്നും രാജസ്ഥാനുവേണ്ടി ജീവൻ വെടിയാൻ തയാറുള്ള താൻ ഇതുകൊണ്ടൊന്നും പിന്തിരിയില്ലെന്നും യാത്ര തുടരുമെന്നും വസുന്ധര പ്രതികരിച്ചു.
ശനിയാഴ്ച രാത്രി 9.15നു പിപാർസിറ്റിയിൽ ബസിനു മുകളിൽനിന്നു വസുന്ധര രാജെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണു കല്ലേറുണ്ടായത്. കല്ലെറിഞ്ഞയാൾ ബഹളത്തിനിടയിൽ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ടിനു മുദ്രവാക്യ വിളിച്ചു കടന്നുകളഞ്ഞു. ഇയാളുടെ ചിത്രം ലഭ്യമായിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വസുന്ധര രാജെ നടത്തുന്ന ഗൗരവ് യാത്ര ജോധ്പുർ ഡിവിഷനിൽ എത്തിയശേഷം ശനിയാഴ്ച മൂന്നിടത്തു പ്രതിഷേധവും സംഘർഷവുമുണ്ടായി.