ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമില്ല. അൽപജ്ഞരായ പ്രതിപക്ഷത്തിന്റെ ദുരഭിമാന സംരക്ഷണത്തിനു ജെപിസി പ്രഖ്യാപിക്കാനാവില്ലെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കി.
36 വിമാനങ്ങൾ ആയുധസജ്ജമായി ഇന്ത്യയിലെത്തുകയാണ്. ഇതുമായി സ്വകാര്യവ്യക്തികൾക്കോ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കോ ബന്ധമില്ല. പ്രതിപക്ഷം കാര്യമറിയാതെ ആരോപണമുന്നയിക്കുകയാണ്.
മികച്ച അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി പോലും ഇല്ലാത്ത കാര്യങ്ങൾ വസ്തുതകളായി അവതരിപ്പിക്കുന്നു. കുടുംബാധിഷ്ഠിത പാർട്ടികളുടെ കുഴപ്പമാണത്. അജ്ഞത മുകൾത്തട്ടിൽ നിന്നു പകർച്ചവ്യാധിയായി താഴേയ്ക്കു പടരും.
എച്ച്എഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിവിധ സ്വകാര്യസ്ഥാപനങ്ങൾക്കും പ്രതിരോധ കരാറുകൾ ലഭിക്കുന്നുണ്ട്. പൊതുമേഖലയ്ക്കൊപ്പം സ്വകാര്യമേഖലയെയും വളരാൻ അനുവദിക്കുന്നതാണു സർക്കാർ നയമെന്നു ജയ്റ്റ്‌ലി പറഞ്ഞു.
ജെപിസി അന്വേഷണത്തിലൂടെ സത്യസന്ധത തെളിയിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതിപക്ഷ കക്ഷികളും സർക്കാരിനെ വെല്ലുവിളിച്ചിരുന്നു.