അൽവർ ആൾക്കൂട്ടക്കൊല: കോടതിയിലേക്കുപോയ സാക്ഷികളെ കാർ തടഞ്ഞ് കൊല്ലാൻ ശ്രമം

ജയ്പുർ∙ രാജസ്ഥാനിൽ കാലിക്കടത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകക്കേസിലെ നാലു സാക്ഷികളെ വെടിവച്ചു കൊല്ലാൻ ശ്രമം. അൽവറിൽ കൊല്ലപ്പെട്ട പെഹ്‍ലു‌ഖാന്റെ രണ്ടുമക്കളടക്കം നാലുപേർക്കു നേരെയാണ് അക്രമികൾ വെടിവച്ചത്. ഹരിയാനയിലെ നൂഹിൽനിന്ന് അൽവറിലെ ബെഹ്റൂർ കോടതിയിലേക്കു പോകുമ്പോഴാണു സംഭവം. കേസിന്റെ വിചാരണ അൽവറിലെ മറ്റേതെങ്കിലും കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു പെഹ്‍ലുഖാന്റെ ബന്ധുക്കൾ അപേക്ഷ നൽകി. 

പെഹ്‍ലുഖാന്റെ മക്കളായ ഇർഷാദ്, ആരിഫ്, സാക്ഷികളായ അസ്മത്, റഫീഖ്, അഭിഭാഷകൻ എന്നിവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയാണു മറ്റൊരു കാറിൽ എത്തിയ സംഘം ആക്രമിച്ചത്. ഇതെ തുടർന്ന് ഊടുവഴികളിലൂടെ രക്ഷപ്പെട്ടാണ് അൽവറിൽ എത്തിയതെന്നും അവർ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇതിന്റെ നിജസ്ഥിതി പിശോധിച്ചുവരികയാണെന്ന് അറിയിച്ചു. 

2017 ഏപ്രിൽ ഒന്നിനാണു ജയ്പുരിൽനിന്നു കറവപ്പശുവിനെ വാങ്ങി മടങ്ങുകയായിരുന്ന പെഹ്‍ലുഖാനെ ഗോരക്ഷകർ തടഞ്ഞുനിർത്തി മർദിച്ചത്. രണ്ടുദിവസത്തിനുശേഷം ഇദ്ദേഹം മരിച്ചു.