ആദായനികുതി കേസ്: രാഹുലിന്റെ ഹർജിയിൽ 4ന് വാദം കേൾക്കും

ന്യൂഡൽഹി∙ വർഷങ്ങൾക്കു മുൻപു സമർപ്പിച്ച ആദായ നികുതി റിട്ടേൺ പുനഃപരിശോധിക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ടസ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഡിസംബർ 4ന് വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

2011–12 ൽ റിട്ടേൺ സമർപ്പിച്ചതിന്റെ വിശദാംശങ്ങൾ പുനഃപരിശോധിക്കാനുള്ള നീക്കത്തിൽനിന്നു ആദായ നികുതി വകുപ്പിനെ തടയണമെന്നാവശ്യപ്പെട്ട് ഇവർ സമർച്ചിച്ച ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. നാഷനൽ ഹെറൾഡുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് നികുതി രേഖകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.