മാനസികാരോഗ്യകേന്ദ്രത്തിൽ പിതാവ് കൊല്ലപ്പെട്ടനിലയിൽ; മകൻ സ്വന്തം കടയിൽ തൂങ്ങിമരിച്ചനിലയിൽ

ജബ്ബാർ

പാലക്കാട് ∙ മലമ്പുഴയിലെ സ്വകാര്യ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ കോയമ്പത്തൂർ സ്വദേശിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന പിതാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തികൊലപ്പെടുത്തിയശേഷം കോയമ്പത്തൂരിൽ തിരിച്ചെത്തി ജീവനൊടുക്കി.

കോയമ്പത്തൂർ പൂങ്കാനഗർ സെക്കൻഡ് സ്ട്രീറ്റ് കരിമ്പ് കട സ്വദേശി ജബ്ബാർ (57) ആണ് ആശുപത്രിയിലെ താമസ മുറിയിൽ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ആശുപത്രിയിൽ നിന്നു പോയ മകൻ യാസറിനെ (33) പിന്നീട് കോയമ്പത്തൂരിലെ ശെൽവപുരത്ത് ഇയാളുടെ കടയുടെ ഗോഡൗണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ആദ്യസംഭവം. യാസറിന്റെ ചികിത്സയ്ക്കായി 24നു വൈകിട്ടാണ് ഇരുവരും ആശുപത്രിയിലെത്തിയത്. ഇരുവരും തങ്ങിയത് ഒരു മുറിയിലായിരുന്നു. പുലർച്ചെ മുറിയിൽ നിന്നു ബഹളം കേട്ടതായി ആശുപത്രി ജീവനക്കാർ പറഞ്ഞു.

രാവിലെ ജീവനക്കാർ മുറി തുറന്നപ്പോഴാണ് ജബ്ബാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പത്തിലധികം കുത്തേറ്റ പാടുകളുണ്ട്. സഹീദ ഭാനുവാണ് ജബ്ബാറിന്റെ ഭാര്യ. ഹേമാംബിക നഗർ സിഐ സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ ഇൻക്വെസ്റ്റ് നടത്തി.