തിരുവനന്തപുരം∙ കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടു ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതി ലോലപ്രദേശത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി 2016 ജൂണിൽ കേരളം സന്ദർശിച്ചപ്പോൾ നടത്തിയ ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
കരടു വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്ന വനേതര പരിസ്ഥിതി ലോല (ഇഎസ്എ) മേഖലയായ 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ സംരക്ഷിക്കാമെന്നും അന്നു ഉറപ്പുനൽകി. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും പഞ്ചായത്തുതല ജൈവവൈവിധ്യ വിദഗ്ധ സമിതികളുടെ പങ്കാളിത്തവും നിലവിലുള്ള നിയമങ്ങളും ശക്തിപ്പെടുത്തുമെന്നു കേന്ദ്ര സർക്കാരിനു 2017 ഫെബ്രുവരിയിൽ അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ ഭൂപടങ്ങൾ തയാറാക്കുന്നതിനു തീരുമാനമായതായും മുഖ്യമന്ത്രി പറഞ്ഞു.