പീഡനം : സ്വാമിയുടെ ചികിൽസാരേഖകൾ ഹാജരാക്കാൻ കോടതി നിർദേശം

തിരുവനന്തപുരം∙ ലൈംഗിക പീഡനത്തിനിടെ ജനനേന്ദ്രിയം നഷ്ടപ്പെട്ട സ്വാമി ഗംഗേശാനന്ദ തീർഥപാദയുടെ ചികിൽസാരേഖകൾ ഹാജരാക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ടിനും അന്വേഷണ ഉദ്യോഗസ്ഥനും പോക്സോ കോടതി നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച നേരിട്ട് ഈ രേഖകൾ സമർപ്പിക്കണം.

ഗംഗേശാനന്ദയ്ക്ക് വൈദ്യ സഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മുഖേനയാണു ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇന്നലെ ചികിത്സാരേഖകൾ ഹാജരാക്കാൻ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഇതു സമർപ്പിക്കാതെ റിപ്പോർട്ടു സമർപ്പിച്ചതു കോടതിയെ ചൊടിപ്പിച്ചു.

കൊടും കുറ്റവാളികൾക്കു പോലും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമ്പോൾ ഗംഗേശാനന്ദയ്ക്കു വൈദ്യസഹായം ലഭ്യമാക്കുന്നില്ല. മൂത്രവിസർജനത്തിനു ട്യൂബും വിസർജനസഞ്ചിയും ലഭ്യമാക്കണം, ചികിത്സയുടെ മേൽനോട്ടം കോടതി വഹിക്കണം എന്നിങ്ങനെയാണു ഹർജിയിലെ ആവശ്യം.