സുലിലിന്റേതു ക്വട്ടേഷൻ കൊല; യുവതി അറസ്റ്റിൽ

സുലിൽ വധക്കേസിൽ അറസ്റ്റിലായ ബിനി മധുവിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നു.

മാനന്തവാടി∙ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അവനവൻ ചേരി തച്ചർകുന്ന് എസ്എൽ മന്ദിരം സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. സുലിൽ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥ റിച്ചാർഡ് ഗാർഡനിലെ ബിനി മധു(37) ആണ് അറസ്റ്റിലായത്.

സുലിലിനെ 2016 സെപ്റ്റംബർ 26ന് ആണ് ഊർപ്പള്ളിയിൽ കബനി പുഴയോരത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. വീടു വിറ്റവകയിൽ സുലിലിന്റെ കൈവശമുണ്ടായിരുന്ന പണം ബിനി മധു കൈക്കലാക്കുകയും ഇതു തിരികെ ചോദിച്ചപ്പോൾ സുലിലിനെ കൊല്ലാൻ ക്വട്ടേഷൻ നൽകുകയുമാണുണ്ടായതെന്നു പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ടു വേലിക്കോത്ത് കുഞ്ഞിമാളു(അമ്മു-38), മണിയാറ്റിങ്കൽ വീട് സി.ആർ. പ്രശാന്ത്(ജയൻ-36), ഊർപ്പള്ളി പൊയിൽ കോളനിയിലെ കാവലൻ(52) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ പുഴയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് കാര്യമായ അന്വേഷണത്തിനു മുതിർന്നിരുന്നില്ല. നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു രംഗത്തെത്തിയതോടെയാണ് അന്വേഷണം ഉൗർജിതമായത്.

ബിനി മധുവിനെ കോടതിയിൽ ഹാജരാക്കി.