ഭീകരർ ഒരിക്കലും എനിക്കു നേരെ തോക്കു ചൂണ്ടിയില്ല: ഫാ. ടോം

പത്രസമ്മേളനത്തിനിടെ വിതുമ്പുന്ന ഫാ. ടോം.

വത്തിക്കാൻ സിറ്റി ∙ കഴിയുമെങ്കിൽ പത്തു ദിവസത്തിനുള്ളിൽ കേരളത്തിലെത്തുമെന്നു ഫാ. ടോം ഉഴുന്നാലിൽ. പാസ്പോർട്ട് നഷ്ടപ്പെട്ടതാണു യാത്രയ്ക്കു തടസ്സമാകുന്നത്. ഉടൻ പുതിയ പാസ്പോർട്ട് ലഭിക്കുമെന്നാണു പ്രതീക്ഷ. യെമനിലെ ഭീകരരുടെ തടവിൽനിന്ന് ഒന്നരവർഷത്തിനു ശേഷം മോചിതനായി വത്തിക്കാനിൽ എത്തിയ ഫാ. ടോം, സലേഷ്യൻ സഭാ ആസ്ഥാനത്തു പറഞ്ഞു. 

‘തട്ടിക്കൊണ്ടുപോയവർ ഒരിക്കലും എനിക്കു നേരെ തോക്കുചൂണ്ടുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്തില്ല. അവർ ആരെന്നു വെളിപ്പെടുത്തിയിട്ടുമില്ല. ഭീകരരുടെ പിടിയിലായിരുന്നപ്പോഴും മുടങ്ങാതെ പ്രാർഥിച്ചു. പ്രമേഹത്തിനുള്ള മരുന്നുകളും ഡോക്ടറുടെ സേവനവും അവർ ലഭ്യമാക്കിയിരുന്നു’– അദ്ദേഹം പറഞ്ഞു.

ഇതേസമയം, ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ ആർക്കും പണം നൽകിയിട്ടില്ലെന്നു സലേഷ്യൻ സഭ വ്യക്തമാക്കി. ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സഭയുടെ സുപ്പീരിയർ ജനറൽ ഏഞ്ചൽ ആർതിമെ ഫെർണാണ്ടസ് പറഞ്ഞു.