പാർട്ടി നയങ്ങളിൽനിന്ന് ആര് വ്യതിചലിച്ചാലും നടപടി: കോടിയേരി ബാലകൃഷ്ണൻ

ഞങ്ങൾ വിതയ്ക്കും..ഞങ്ങൾ കൊയ്യും..ഫെബ്രുവരിയിൽ തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനെത്തുന്നവർക്ക് ജൈവ അരിയുടെ ചോറ് നൽകുന്നതിനായി തൃശൂർ പുത്തൂരിൽ പാർട്ടി നടത്തുന്ന നെൽക്കൃഷിക്ക് ആരംഭം കുറിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഞാറുനടീൽ യന്ത്രത്തിൽ കയറിയപ്പോൾ. ചിത്രം: ഫഹദ് മുനീർ

പുത്തൂർ∙ പാർട്ടി നയങ്ങളിൽനിന്ന് വ്യതിചലിക്കുന്നവർ ആരായാലും അച്ചടക്ക നടപടിയുണ്ടാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കടകംപള്ളിയുടെ പേര് കോടിയേരി പറഞ്ഞില്ല.

അംഗങ്ങൾക്കും നേതാക്കൾക്കും വ്യക്തമായ നയങ്ങളും ചട്ടക്കൂടുകളും പാർട്ടി രൂപീകരിച്ചിട്ടുണ്ട്. അതിൽനിന്ന് ആര് വ്യതിചലിച്ചാലും നടപടിയുണ്ടാകുമെന്നദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിൽ തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു ഭക്ഷണമൊരുക്കുന്നതിനാവശ്യമായ അരിക്കുവേണ്ട നെൽക്കൃഷിയുടെ ഞാറിടൽ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് കരുതുന്നത്. മന്ത്രി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇടതുപക്ഷം ഒരിക്കലും അതിന് കൂട്ടുനിൽക്കുകയില്ലെന്നും കോടിയേരി പറഞ്ഞു.