സിവിൽ സർവീസ് കോപ്പിയടി: കരീമിന്റെ ഭാര്യയ്ക്കു ജാമ്യം

ചെന്നൈ∙ സിവിൽ സർവീസ് പരീക്ഷയിലെ ഹൈടെക് കോപ്പിയടിക്കു പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീമിന്റെ ഭാര്യ ജോയ്സി ജോയ്സിനു ജാമ്യം. ദമ്പതികളുടെ ഒരുവയസ്സുള്ള മകളും ജോയ്സിക്കൊപ്പം പുഴൽ വനിതാ ജയിലിലാണു കഴിഞ്ഞിരുന്നത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതികൂടി കണക്കിലെടുത്താണു ജാമ്യം.

ജയിലിൽ കുഞ്ഞിന്റെ ആരോഗ്യം മോശമാണെന്നും ഇതു വഷളാകാൻ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. മനുഷ്യത്വപരമായ പരിഗണനയിൽ പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തില്ല. അതേസമയം, സഫീർ, കൂട്ടുപ്രതിയും ഹൈദരാബാദ് സിവിൽ സർവീസ് അക്കാദമി ഡയറക്ടറുമായ ഡോ. പി.രാം ബാബു എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.