യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യം; വിമാനം കോഴിക്കോട്ട് ഇറക്കി

കരിപ്പൂർ ∙ യാത്രക്കാരിക്കു ചികിത്സ നൽകുന്നതിനായി ഇത്തിഹാദ് എയർവേയ്സിന്റെ അബുദാബി –കൊളംബോ വിമാനത്തിനു കോഴിക്കോട് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്. വിമാനത്തിൽ അബുദാബിയിൽനിന്നു രണ്ടു പെൺമക്കളോടൊപ്പം കൊളംബോയിലേക്കു പുറപ്പെട്ട കൊളംബോ പട്ടാർമുല്ല സ്വദേശിനി ചന്ദ്രിമാക്കു (47) ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്കു 2.39ന് ആണ് എമർജൻസി ലാൻഡിങ് വേണ്ടിവന്നത്.

കോഴിക്കോട് വിമാനത്താവള പരിധിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഉടൻ എയർഹോസ്റ്റസ് വിവരം പൈലറ്റിന്റെ ശ്രദ്ധയിൽപെടുത്തുകയും മെഡിക്കൽ എമർജൻസി ലാൻഡിങ്ങിനു കോഴിക്കോട് എയർ ട്രാഫിക് കോൺട്രോൾ (എടിസി) യൂണിറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

ആംബുലൻസ്, വിമാനത്താവളത്തിലെ മെഡിക്കൽ യൂണിറ്റ് ഉൾപ്പെടെ എല്ലാവരും സജ്ജമായി. ലാൻഡ് ചെയ്ത ഉടൻ പ്രാഥമിക പരിശോധനയ്ക്കുശേഷം യുവതിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. യാത്രക്കാരി എമർജൻസി വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. വിമാനം 3.45നു കൊളംബോയിലേക്കു യാത്രയായി.