വിഎസിനു ടിപിയുടെ ഗതി വരുമെന്നും ആകാശിന്റെ സൈബർ ഭീഷണി

വി.എസ്. അച്യുതാനന്ദനെതിരെ ആകാശിന്റെ പോസ്റ്റ്.

കണ്ണൂർ∙ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ ആകാശിന്റെ "സൈബർ ഹിറ്റ്ലിസ്റ്റി" ൽ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനും. മൂന്നു വർഷം മുൻപു വി.എസ്.അച്യുതാനന്ദൻ സിപിഎം സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ചതു വിവാദമായ ദിവസമാണു വിഎസിനെതിരെ പരോക്ഷമായി ഭീഷണി മുഴക്കി ഫെയ്സ്ബുക്കിൽ ആകാശ് പോസ്റ്റ് ഇട്ടത്. വിഎസിനും ടി.പി.ചന്ദ്രശേഖരന്റെ ഗതി വരുമെന്നു ധ്വനിപ്പിക്കുന്നതായിരുന്നു പോസ്റ്റ്.

2015 ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലായിരുന്നു വിഎസിന്റെ ബഹിഷ്കരണം. 

തനിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണു ഫെബ്രുവരി 22നു സമ്മേളനത്തിൽ നിന്നു വിഎസ് ഇറങ്ങിപ്പോയത്. അന്നു വൈകിട്ടാണ്  ഫെയ്സ്ബുക്കിൽ വന്ന ആകാശ് പോസ്റ്റിട്ടത്. 

പോസ്റ്റിനു ചില സുഹൃത്തുക്കളിൽ നിന്നു വിമർശനമുണ്ടായപ്പോൾ, "വല്യേട്ടൻ" സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ചതാണെന്ന മട്ടിലായിരുന്നു ആകാശിന്റെ മറുപടി.