തോമസ് ചാണ്ടി വിഷയത്തിൽ സിപിഐയിൽ ‘കുളംകലക്കി’

മലപ്പുറം∙ തോമസ് ചാണ്ടി വിഷയത്തിൽ സിപിഐയിൽ വിള്ളൽ വീഴ്ത്താൻ സിപിഎം ശ്രമിച്ചുവെന്ന സൂചന നൽകി സിപിഐ സംസ്ഥാന സമ്മേളന റിപ്പോർട്ട്. മന്ത്രിസഭായോഗം ബഹിഷ്കരിക്കാനുള്ള സിപിഐ തീരുമാനത്തെ ദേശീയനിർവാഹക സമിതി അംഗം കെഇ.ഇസ്മായിൽ വിമർശിച്ചതിനു ദേശാഭിമാനിയും കൈരളിയും നൽകിയ പ്രാധാന്യമാണു സിപിഐ റിപ്പോർട്ട് വിമർശിക്കുന്നത്. ഇതു രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്നു സിപിഐ കുറ്റപ്പെടുത്തി.

പാർട്ടിയുടെ പൊതുനിലപാടിൽ നിന്നു വ്യത്യസ്തമായിരുന്നു ഇസ്മായിലിന്റെ പ്രസ്താവന. ഈ തെറ്റ് കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. സിപിഎം കയ്യാളുന്ന ആഭ്യന്തരവകുപ്പിനെയും വിമർശിക്കുന്നു. ‘ഇടതുമുന്നണി സർക്കാരിന്റെ പൊലീസ് നയത്തിൽ നിന്നു വ്യത്യസ്തമായ സമീപനങ്ങളാണു യുഡിഎഫ് കാലത്തെ മനസ്സുമായി നടക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും തുടരുന്നത്.’ വിജിലൻസിനെ ശക്തമായ സ്വതന്ത്ര അന്വേഷണ ഏജൻസിയാക്കണമെന്നാണു നിർദേശം.

സിപിഐയുടെ മന്ത്രിമാർ അവരുടെ ചുമതല നിർവഹിക്കാൻ നല്ല പരിശ്രമം നടത്തുന്നു. പാർട്ടി സമ്മേളനങ്ങളിൽ പ്രവർത്തനം മെച്ചപ്പെടുത്താൻ ഒട്ടേറെ നിർദേശങ്ങളുയർന്നു. ഇവയെല്ലാം പരിശോധിച്ചു കൂടുതൽ ഫലപ്രദമായി മുന്നോട്ടുപോകണമെന്നും സിപിഐ ആവശ്യപ്പെടുന്നു.